കോടതിക്ക് പുറത്തുവച്ച് നിരവധി കേസുകൾ ഒത്തുതീർപ്പാവാറുണ്ട്. പിന്നീട് കോടതിയുടെ അനുമതിയോടെ കേസ് അവസാനിപ്പിക്കുകയും ചെയ്യും. എന്നാൽ, മാനഭംഗ, പോക്സോ കേസുകൾ ആ രീതിയിൽ ഒത്തുതീർപ്പാകാൻ സമ്മതിച്ചാൽ അതു നിയമവ്യവസ്ഥയോടു തന്നെയുള്ള കൊഞ്ഞനംകുത്തലായി മാറും. പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റകൃത്യം തടയാനായാണ് കടുത്ത ശിക്ഷാവിധികളുള്ള നിയമം കൊണ്ടുവന്നത്. ഈ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും നിരവധി പോക്സോ കോടതികൾ നിലവിൽവരികയും ചെയ്തു. പ്രതിയും ഇരയും തമ്മിൽ ഒത്തുതീർപ്പാകുന്നതുകൊണ്ട് കുറ്റകൃത്യം ഇല്ലാതാകുന്നില്ലെന്നും അതിനാൽ പോക്സോ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷണം നടത്തിയിരിക്കുന്നു.
മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ഉറുദു അദ്ധ്യാപകനായിരുന്ന ഹഫ്‌സൽ റഹ്‌മാനെതിരെ 2018 നവംബറിൽ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.
ഇരയും കുറ്റാരോപിതനും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയ ഇത്തരം സാഹചര്യങ്ങളിൽ സമൂഹത്തിന്റെ മനഃസാക്ഷി കണക്കിലെടുത്ത് പോക്സോ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. മാനഭംഗ, പോക്സോ കേസുകൾ ഒത്തുതീർപ്പാക്കാൻ അനുവദിച്ചാൽ പണമാവും അതിൽ ഒരു പ്രധാനപങ്ക് വഹിക്കുക. അങ്ങനെ വരുമ്പോൾ ഇത്തരം കേസുകളിൽ ഉൾപ്പെട്ടാലും പണം നൽകി ഇരയുടെ കുടുംബത്തെ വലയിലാക്കാൻ കഴിയുന്ന സമ്പന്നർക്ക് ഒരിക്കലും ജയിൽശിക്ഷ അനുഭവിക്കേണ്ടിവരില്ലെന്ന സ്ഥിതി വരും. ഇതാകട്ടെ ഇത്തരം കേസുകൾ തടയാൻ നിർമ്മിച്ച നിയമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ തന്നെ അട്ടിമറിക്കും. അതിനാലാണ് ഒത്തുതീർപ്പുണ്ടാക്കിയാലും ഇത്തരം കേസുകൾ അവസാനിപ്പിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ ഈ നിരീക്ഷണം ശരിവയ്ക്കുന്ന ഒരു വിധി എറണാകുളം പോക്സോ കോടതിയിൽ നിന്നുണ്ടായതും വളരെ ശ്രദ്ധേയമാണ്. പോക്സോ കേസ് പ്രതി ഇരയെ പിന്നീട് വിവാഹം ചെയ്താലും ശിക്ഷ അനുഭവിക്കണമെന്നാണ് എറണാകുളം പോക്സോ കോടതിയുടെ വിധി. പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ ഇരുപത്തഞ്ചുകാരന് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷിച്ചത്. വിസ്താരത്തിനിടെ പെൺകുട്ടിയും അമ്മയും കൂറുമാറിയിരുന്നു. ഡി.എൻ.എ പരിശോധനയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജഡ്‌ജി കെ. സോമൻ ശിക്ഷ വിധിച്ചത്. ഇരയെ വിവാഹം കഴിച്ചാൽ കേസിൽ നിന്നൊഴിവാകുമെന്ന് വന്നാൽ ആ വഴിയും നോക്കാൻ ശ്രമിക്കുന്ന സ്വാധീനവും പണവുമുള്ള പ്രതികളുടെ എണ്ണം കുറവാകില്ല. തെറ്റ് ചെയ്‌തെന്ന് തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. അവിടെ മറ്റ് പരിഗണനകൾ വരുന്നത് നിയമത്തിൽ മായം ചേർക്കുന്നതിന് തുല്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |