കേരള ചരിത്രത്തിൽ മറയ്ക്കാനും മറയ്ക്കപ്പെടാനുമാകാത്ത മഹാ വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. പി. പല്പു. ഗുരുദേവ ദർശനത്തിന്റെ സാമൂഹികതലത്തെ സ്വാംശീകരിച്ച് പ്രചരിപ്പിക്കുകയും സാമൂഹിക പരിവർത്തനത്തിന് കളമൊരുക്കുകയും ചെയ്ത ആധുനിക കേരളത്തിന്റെ ശില്പികളിൽ അവിസ്മരണീയനായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
സഹജാതർ അവകാശ നിഷേധങ്ങളുടെയും അനാചാരങ്ങളുടെയും നടുക്കടലിൽ കിടന്ന് മരണതുല്യമായ ദുരിതങ്ങളും വേദനകളും അനുഭവിക്കുന്നത് നോക്കിനില്ക്കാൻ അദ്ദേഹത്തിലെ മനുഷ്യസ്നേഹിക്ക് കഴിഞ്ഞില്ല. രാജ്യത്തെയും ദൈവത്തെയും സ്വന്തമാക്കിയും അതിനുചേരുന്ന പ്രമാണങ്ങളും നിയമങ്ങളും ധർമ്മങ്ങളും ഉണ്ടാക്കിയും സവർണർ മഹാഭൂരിപക്ഷം വരുന്ന ജനസമൂഹത്തിന്റെ അദ്ധ്വാനവും അവകാശവും ചൂഷണം ചെയ്തു. അധഃസ്ഥിതരെ ആജ്ഞാനുവർത്തികളാക്കിയും സേവകന്മാരാക്കിയും കഴിഞ്ഞുപോന്ന സവർണരുടെ ഏകാധിപത്യ സ്വഭാവം ക്രൂരവും നിന്ദ്യവുമായിരുന്നു. അതിനെതിരെ നിലകൊണ്ട ഡോ. പല്പുവിനെ സ്മരിക്കാതെയുള്ള കേരളത്തിന്റെ നവോത്ഥാന ചരിത്രം അപൂർണവും വികലവുമാണ്. ജാതി വിവേചനത്തിന്റെയും അനാചാരജന്യമായ സാമൂഹ്യ വ്യവസ്ഥിതിയുടെയും ദുരിതങ്ങളിൽപ്പെട്ട് ആടിയുലഞ്ഞ ബാല്യവും കൗമാരവും യൗവനവുമായിരുന്നു പല്പുവിന്റേത്.
സാമൂഹ്യബോധവും സാമർത്ഥ്യവും മികവുള്ള വിദ്യാർത്ഥിയായിരുന്നിട്ടും പരീക്ഷകളിൽ സവർണ വിദ്യാർത്ഥികളെ പിന്തള്ളി ഉന്നതവിജയം കരസ്ഥമാക്കിയിട്ടും മെഡിസിൻ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കുകാരനായിരുന്നിട്ടും അദ്ദേഹത്തിന് തിരുവിതാംകൂർ മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടിയില്ല. അത്യന്തം ഹീനവും നിന്ദ്യവുമായ ഈ നീതി നിഷേധത്തിനെതിരെ പൊരുതിയാണ് അദ്ദേഹം മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്ന് ഉന്നതപഠനം പൂർത്തിയാക്കിയത്. ജാതീയമായും സാമൂഹ്യമായും സാമ്പത്തികമായും വളരെയേറെ ക്ളേശങ്ങളും പ്രതിസന്ധികളുമുണ്ടായിട്ടും അദ്ദേഹം തളർന്നില്ല. എല്ലാ തടസങ്ങളെയും യുക്തികൊണ്ടും ബുദ്ധികൊണ്ടും അതിജീവിപ്പിച്ച പല്പു, ഡോ. പല്പുവായി തിരുവിതാംകൂറിൽ തിരിച്ചെത്തുകയും ചെയ്തു. എന്നാൽ തിരുവിതാംകൂർ മെഡിക്കൽ സർവീസിൽ അദ്ദേഹത്തിന് ഉദ്യോഗം കിട്ടിയില്ല. തുടർന്ന് കർണാടകത്തിലേക്കു പോയ അദ്ദേഹത്തിന്റെ ഔദ്യോഗിക കർമ്മരംഗം അവിടെയായിരുന്നു.
1898 ൽ പ്ളേഗ് ബാധിച്ച് ശ്മശാനതുല്യമായിത്തീർന്ന ബാംഗ്ളൂർ നഗരത്തിൽ മരണമടഞ്ഞവരുടെയും മരണാസന്നരുടെയുമിടയിൽ ദൈവത്തിന്റെ ദാസനായും ശ്രീനാരായണഗുരുവിന്റെ ദൂതനായും നിന്നുകൊണ്ട് സ്നേഹത്തിന്റെയും സേവനത്തിന്റെയും സങ്കീർത്തനങ്ങൾ തീർത്ത ഒരു സമ്പൂർണ മനുഷ്യനായിരുന്നു ഡോ. പല്പു. ബാംഗ്ളൂരിലെ തെരുവോരങ്ങളിൽ ഭക്ഷണവും വസ്ത്രവും പാർപ്പിടവുമില്ലാതെ വിളറിയും വിറങ്ങലിച്ചും കിടന്നിരുന്ന ബഹുശതം യാചകരെ രാത്രികാലങ്ങളിൽ അവരുടെയടുത്തെത്തി മുന്തിയതരം പുതപ്പുകൊണ്ട് പുതപ്പിച്ചിരുന്ന ഒരു ഡോക്ടറെ ചരിത്രത്തിൽ മറ്റെവിടെയാണ് കാണാനാവുക. അഞ്ചുരൂപ എന്നതുതന്നെ ഒരു വലിയ തുകയായിരുന്ന കാലത്താണ് അദ്ദേഹം രണ്ടായിരംരൂപ പ്രതിമാസശമ്പളം വാങ്ങിയിരുന്നത്. ശമ്പളത്തിന്റെ കൂടുതൽ ഭാഗവും സമുദായോദ്ധാരണ പ്രവർത്തനങ്ങൾക്കും നിർദ്ധനരുടെ പരിപാലനങ്ങൾക്കുമായി നീക്കിവച്ച അദ്ദേഹത്തിന്റെ മഹാമനസ്കതയ്ക്കു മുന്നിൽ സമുദായവും സമൂഹവും ഒന്നാകെ കടപ്പെട്ടിരിക്കുന്നു.
ഈശ്വരൻ നല്കിയ ജീവിതത്തെ ഒരുപറ്റം മനുഷ്യർ നിഷേധിക്കുന്നതിന് പിന്നിലുള്ള അധാർമ്മികതയേയും സത്യനിഷേധത്തെയും ചിന്തയും വാക്കും കർമ്മവും സംഘടനയും കൊണ്ട് നേരിട്ട ഡോ. പല്പു ഒരു മഹാവ്യക്തിത്വത്തിന് ഉടമയായിരുന്നു. മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ ഭാവസങ്കല്പങ്ങളെ ജീവിതത്തിൽ പകർത്തിക്കൊണ്ടാണ് ആ കർമ്മധീരൻ ആദർശനിഷ്ഠനും സമുദായോദ്ധാരകനും മനുഷ്യസ്നേഹിയും ഭിഷഗ്വരനും ദാർശികനും എഴുത്തുകാരനും വിപ്ളവകാരിയുമൊക്കെയായി ശോഭിച്ചത്. ഭാരതീയ അദ്ധ്യാത്മീകതയുടെ യൗവനമായിരുന്ന വിവേകാനന്ദസ്വാമികളുടെ ഉപദേശങ്ങൾ ശ്രവിക്കാനും സ്നേഹം നുകരാനും ഭാഗ്യമുണ്ടായ ഡോ. പല്പുവിന്റെ പുരോഗമനാശയങ്ങളെയും വിമോചനചിന്തകളെയും സാമൂഹിക വീക്ഷണത്തെയും കർമ്മമാർഗത്തെയും ഏകോപിപ്പിച്ചതും വികസിപ്പിച്ചതും ശ്രീനാരായണഗുരുദേവനായിരുന്നു. കുമാരനാശാനെയും ഡോ. പല്പുവിനെയും സാരഥികളാക്കിക്കൊണ്ടാണ് ഗുരുദേവൻ സാമൂഹ്യ നവോത്ഥാന വീഥിക്ക് വീതികൂട്ടിയത്. വിഖ്യാതമായ ശിവപ്രതിഷ്ഠയിലൂടെ സാഹോദര്യത്തിന്റെ മാതൃകാസ്ഥാനമായി വാഴ്ത്തപ്പെടുന്ന അരുവിപ്പുറത്തുവച്ച് രൂപീകരിച്ച് ഒരു മഹാസംഘടനയായി മാറിയ എസ്.എൻ.ഡി.പി യോഗത്തിന്റെ ആ ആദ്യകാല കാല്പാടുകൾ ഒരുകാലത്തും മാഞ്ഞുപോകുന്നതോ മറച്ചുവയ്ക്കുവാൻ കഴിയുന്നതോ അല്ല.
(ഡോ. പല്പു ഗ്ളോബൽ മിഷൻ ചെയർമാനാണ് ലേഖകൻ
ഫോൺ : 9447077773)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |