പ്ലസ്ടു പ്രവേശനത്തിന്റെ തെറ്റായ മാനദണ്ഡങ്ങൾ മൂലം അർഹരായ അനേകം കുട്ടികൾക്ക്, ആഗ്രഹിക്കുന്ന സ്കൂളിൽ പ്രവേശനം ലഭിക്കാത്ത സ്ഥിതിയാണ്. പത്താം ക്ലാസിലെ എ പ്ലസ് ഗ്രേഡിന് ഒമ്പത് ബോണസ് പോയിന്റ്, എ ഗ്രേഡിന് എട്ടു ബോണസ് പോയിന്റ് എന്ന ക്രമത്തിലാണ് നൽകുന്നത്. പത്ത് എ പ്ലസുള്ള കുട്ടിക്കു ലഭിക്കാവുന്ന പരമാവധി ബോണസ് പോയിന്റ് 90 ആണ്. അപേക്ഷിക്കുന്ന കോംബിനേഷനിലെ വിഷയങ്ങളുടെ പോയിന്റ് വീണ്ടും കൂട്ടിയാണ് റാങ്ക് ലിസ്റ്റിടുന്നത്.
എന്നാൽ ഇതിന്റെയൊപ്പം, അതേ സ്കൂളിൽ പഠിച്ചതാണെങ്കിൽ രണ്ടു പോയിന്റ്, അതേ പഞ്ചായത്തിലെ വിലാസമാണെങ്കിൽ രണ്ടു പോയിന്റ്, അതേ താലൂക്കാണെങ്കിൽ ഒരു പോയിന്റ് എന്നിങ്ങനെ അധികം നൽകുന്നത് നീതിയല്ല.
പത്താംക്ലാസിൽ പത്ത് എ പ്ലസ് വാങ്ങിയ കുട്ടി തൊട്ടടുത്ത പഞ്ചായത്തിലെ സ്കൂളിൽ പ്ലസ്ടുവിന് ചേരാൻ ശ്രമിച്ചാൽ, ആ സ്കൂളിലെ, കുട്ടികളേക്കാൾ പിന്നിലാവുന്നു. നാല് എ പ്ലസ് മാത്രമുള്ള കുട്ടിക്ക് പ്രവേശനം ലഭിക്കുമ്പോൾ, മുഴുവൻ എ പ്ലസ് ഉള്ളവർ പുറത്താവുന്നു. ജില്ലാ / താലൂക്ക് അതിർത്തികളിലും പഞ്ചായത്ത് അതിർത്തികളിലുമുള്ള കുട്ടികൾക്കാണ് കൂടുതൽ ക്ളേശം.
കുട്ടികൾക്ക് അവരാഗ്രഹിക്കുന്ന സ്കൂളിൽ പഠിക്കാൻ അവസരം നിഷേധിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമായതിനാൽ , അതേ സ്കൂൾ/ പഞ്ചായത്ത്/താലൂക്ക് എന്നിവയ്ക്കുള്ള അധിക പോയിന്റ് നിറുത്തലാക്കണം.
ജോഷി ബി. ജോൺ
മണപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |