ഡോക്ടർമാരെ ഞാൻ കാണുന്നത് ഈശ്വരന്റെ പ്രതിരൂപമായിട്ടാണ്. ജന്മനാ സംസാരിക്കാൻ കഴിയാതിരുന്ന എനിക്ക് സംസാരശേഷി ലഭിച്ചത് പി.ജി.ഐ ചണ്ഢീഗഡിലെ ഡോ. രാമകൃഷ്‌ണൻ സാറിന്റെ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്. ഇന്ത്യയിലെ ആദ്യത്തെ പ്ളാസ്‌റ്റിക് സർജനാണ് അദ്ദേഹം. പത്തുവർഷം മുൻപ് ഒരു മാരത്തണിൽ പങ്കെടുത്ത് പകുതി ആയപ്പോഴേക്കും എന്റെ താടിയെല്ലിന് കലശലായ വേദനയുണ്ടായി. ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ഡോക്ടർ ജോൺ പണിക്കരെ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം എന്നോട് പെട്ടെന്ന് ഇസിജി എടുക്കാൻ നിർദ്ദേശിച്ചു. അങ്ങനെ ആ വേദന ഹൃദയസംബന്ധമായ പ്രശ്നം കാരണമാണെന്ന് മനസിലാക്കാൻ സാധിച്ചു. ഇത്തരം കഴിവുറ്റ ഡോക്ടർമാർ നമുക്ക് ചുറ്റുമുള്ളത് വളരെയധികം അഭിമാനവും സന്തോഷം തരുന്നു.
ഇപ്പോൾ സ്ഥിതി മാറിമറിഞ്ഞിരിക്കുകയാണ്. ഡോക്ടറെ ഈശ്വരതുല്യം കാണുന്ന കാലമൊക്കെ പോയ്‌മറഞ്ഞു. മാത്രമല്ല, ഈശ്വരന്റെ പ്രതിരൂപങ്ങൾ തല്ലുകൊള്ളേണ്ടിയും അശ്ലീലവാക്കുകൾ കേൾക്കേണ്ടിയും വരുന്നു. മൂന്ന് ദിവസം മുൻപ് രാജസ്ഥാനിലെ ജയ്‌പൂരിനടുത്ത് ലാൽസോട്ട് എന്ന സ്ഥലത്ത് പ്രസവസമയത്ത് അമിത രക്തസ്രാവം സംഭവിച്ച ഒരു സ്ത്രീ ഗൈനക്കോളജിസ്റ്റ് ഡോ.അർച്ചന ശർമ്മയ്‌ക്കടുത്ത് എത്തി. അവർക്ക് രോഗിയെ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് പൊലീസ് ഡോക്‌ടർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. തന്റേതല്ലാത്ത കാരണത്താലുള്ള മരണത്തിൽ തന്നെ കുറ്റവാളിയാക്കിയ വിഷമം സഹിക്കാനാകാതെ ഡോക്ടർ ആത്മഹത്യ ചെയ്തു.
ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഒരു സർവേയുടെ അടിസ്ഥാനത്തിൽ 75 ശതമാനം ഡോക്ടർമാർക്ക് ഇന്ത്യയിൽ ഒരു പ്രാവശ്യമെങ്കിലും അവരുടെ രോഗികളിൽ നിന്ന് മർദ്ദനമോ വധഭീഷണിയോ ലഭിക്കുന്നുണ്ട്. കേരളത്തിൽ കഴിഞ്ഞവർഷം ആശുപത്രികൾക്ക് എതിരെ 30 ആക്രമണങ്ങളുണ്ടായി.
അമേരിക്കയിൽ ഏകദേശം 30 ശതമാനം ആളുകൾക്കും ആരോഗ്യ ഇൻഷുറൻസ് ഉണ്ട്. ഇവിടെ അത് 12 ശതമാനം മാത്രമാണ്.
ഇംഗ്ലണ്ട് , ഫ്രാൻസ് , കാനഡ പോലെയുള്ള രാജ്യങ്ങളിൽ പൗരന്റെ ആരോഗ്യം നോക്കുന്നത് ഗവൺമെന്റാണ്. എന്നാൽ ഇന്ത്യയിൽ രോഗിയുടെ ആരോഗ്യം അയാളിൽ മാത്രം ഉത്തരവാദിത്തമാണ്. ഇങ്ങനെ ചികിത്സയ്‌ക്ക് വളരെയധികം പണം ചെലവാക്കുമ്പോൾ മറ്റ് കാരണം കൊണ്ട് എന്തെങ്കിലും സംഭവിച്ചാലും ഹോസ്പിറ്റലിനും പരിശോധിച്ച ഡോക്ടറെർക്കെതിരെയും ശബ്ദമുയർത്താൻ രോഗിയുടെ ബന്ധുക്കൾ നിർബന്ധിതരാകുന്നു.
ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് ഗൈനക്കോളജി, പ്രസവ ചികിത്സ , സർജറി , മെഡിസിൻ മുതലായ വിഭാഗങ്ങളിലെ ഡോക്ടർമാരാണ്.
ഇപ്പോൾത്തന്നെ ഗ്രാമപ്രദേശങ്ങളിൽ ഡോക്ടർമാർ രോഗികളെ നോക്കാതെ വലിയ ആശുപത്രികളിലേക്ക് റെഫർ ചെയ്യാൻ തുടങ്ങി.
മിക്ക ആശുപത്രികളിലും പരാതി പരിഹാര സെല്ലുകൾ പോലെയുള്ള സംവിധാനം കൊണ്ടുവരാൻ പോകുന്നതേയുള്ളൂ. ഒരാൾക്ക് ഏതുതരം ചികിത്സയാണ് നൽകുന്നത് എന്ന വിവരങ്ങൾ പല ആശുപത്രികളും ആളുകളിൽ നിന്നും മറച്ചുവയ്‌ക്കാറുണ്ട്. അത്തരത്തിലുള്ള ആശയ വിനിമയ തകരാറുകൾ പരാതി പരിഹാര സംവിധാനം വരുന്നതിലൂടെ പരിഹരിക്കപ്പെടും.
മറ്റേതെങ്കിലും കാരണം കൊണ്ട് രോഗി മരണപ്പെട്ടാൽ അത് ഡോക്‌ടറുടെ പിഴവായിക്കണ്ട് ബഹളമുണ്ടാക്കാൻ ബന്ധുക്കൾ മാത്രമല്ല നാട്ടുകാരും രംഗത്തെത്തുന്നു. കാര്യം മനസിലാക്കാതെ നാട്ടുകാരിൽ ചിലർ പബ്ലിസിറ്റി സ്റ്റണ്ടുകൾ കാട്ടുമ്പോഴാണ് പ്രശ്നം വഷളാകുന്നത്.
രാജ്യത്തിന്റെ ബഡ്ജറ്റിൽ രണ്ട് ശതമാനം മാത്രമാണ് ആരോഗ്യ മേഖലയിൽ ചെലവിടുന്നത്. എന്നാലിത് ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേത് പോലെ 10 ശതമാനം വരെ എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സർക്കാർ ആശുപത്രികളിൽ 130 കോടി ജനങ്ങൾക്ക് ആകെയുള്ളത് 13 ലക്ഷം ഡോക്ടർമാരാണ്. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ഡോക്‌ടർമാരുടെ എണ്ണം വർദ്ധിപ്പിച്ചാൽ മാത്രമേ ആശുപത്രികളുടെ പ്രവർത്തനം സുഗമമാകൂ. രോഗികൾക്ക് മികച്ച സേവനം ഉറപ്പാക്കാൻ ഡോക്‌ടർമാർ ബാദ്ധ്യസ്ഥരാണ് എന്നതുപോലെ അവരുടെ ജോലി സാഹചര്യത്തിന്റെ സമ്മർദ്ദം കുറയ്‌ക്കേണ്ടത് അധികാരികളുടെ ചുമതലയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |