SignIn
Kerala Kaumudi Online
Thursday, 19 September 2024 5.11 PM IST

തലവിധി തൈലം കൊണ്ട് മാറില്ലല്ലോ

Increase Font Size Decrease Font Size Print Page

dronar

'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകമെഴുതിയിട്ട് വി.ടി. ഭട്ടതിരിപ്പാടിനോ 'ജ്ജ് നല്ല മന്സനാവാൻ നോക്ക്' എന്ന നാടകമെഴുതിയിട്ട് അയ്‌മു ഇ.കെയ്ക്കോ സാധിക്കാത്തത് കേരള ഹൈക്കോടതി വിചാരിച്ചാൽ സാധിക്കും എന്നാരും പറയില്ല. എന്നിട്ടും ഹൈക്കോടതി ആ സാഹസത്തിന് മുതിർന്നത് കണ്ടപ്പോൾ യഥാർത്ഥത്തിൽ പിണറായി സഖാവിന് ചിരി പൊട്ടുകയുണ്ടായി. എത്ര പറഞ്ഞിട്ടും കേരള പൊലീസ് മാറുന്നില്ലെന്നാണ് ഹൈക്കോടതി ഗദ്ഗദം പൂണ്ടത്. പിണറായി സഖാവിന് പൊട്ടിപ്പോയ ചിരി ആകസ്മികമായിരിക്കില്ലെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടിരിക്കുമല്ലോ! നമ്പൂതിരിയെ മനുഷ്യനാക്കാൻ വി.ടി. ഭട്ടതിരിപ്പാട് വിചാരിച്ചിട്ട് സാധിക്കാത്തിടത്ത്, കേരള പൊലീസിനെ മനുഷ്യരാക്കാൻ വെറുമൊരു ഹൈക്കോടതി വിചാരിച്ചാൽ സാധിക്കുമെന്ന് ആർക്കെങ്കിലും കരുതാനാവുമോ?

പിണറായി സഖാവിന്റെ ഭരണകാലത്ത് കേരള പൊലീസ് പഴയ ഇടിയൻ നാറാപിള്ളമാരോ കടുവാ മാത്തനേഡ്മാരോ ആണെന്നാരും ധരിക്കരുത്. അവരൊന്നുമല്ല ഇപ്പോഴുള്ളത്. സൈബർ കുട്ടനേഡുമാരാണ്. എല്ലാവരും അറിയപ്പെടുന്ന കലാകാരന്മാർ. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള പിണറായി സഖാവിന്റെ പ്രത്യേക താത്‌പര്യം കണക്കിലെടുത്താണ് സഖാവിന്റെ സ്വന്തം കേരള പൊലീസിൽ ഇത്തരം കലാകാരന്മാർ കൂട്ടത്തോടെ വന്നുപെട്ടത് എന്ന് പറയുന്നവരുണ്ട്. അതേക്കുറിച്ച് ദ്രോണർക്ക് വലിയ നിശ്ചയമില്ലാത്തതിനാൽ അക്കാര്യത്തിലൊരു അഭിപ്രായം പറയാനില്ല. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. അത്, ലോകനാഥ് ബെഹറാജിയുടെ കാലം തൊട്ടുള്ള കാര്യമാണ്. അന്ന് തൊട്ടിങ്ങോട്ട് കേരള പൊലീസിന് വച്ചടിവച്ചടി കയറ്റമായിരുന്നു. അതിപ്പോൾ വന്നുവന്ന്, വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം എന്നുള്ള പദ്ധതി പോലെ വീട്ടിലൊരു ഫോറൻസിക് ഗവേഷണം, ഇനി ഞാനൊഴുകട്ടെ എന്ന പിണറായി സഖാവിന്റെ തന്നെ റൂം ഫോർ റിവർ പ്രോജക്ട് പോലെയുള്ള ഇനി ഞാൻ നിന്നെ മാനസികരോഗിയാക്കട്ടെ പദ്ധതി, പുരാവസ്തു ഗവേഷണം, പന്തീരാങ്കാവിലെ ചായകുടി എന്നിങ്ങനെയുള്ള ഉത്‌പന്ന വൈവിദ്ധ്യത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.

എന്നിട്ടും ഹൈക്കോടതിക്ക് കേരള പൊലീസ് മാറുന്നേയില്ല എന്ന് തോന്നിപ്പോകാൻ കാരണമെന്തായിരുന്നുവെന്ന് ചോദിച്ചാൽ ഉത്തരത്തിനായി ശുനക-കുഴൽ ന്യായം തന്നെ കടമെടുക്കേണ്ടി വരും. തലവിധി തൈലം കൊണ്ട് മാറില്ലല്ലോ എന്ന് സമാധാനിച്ചാൽ അതത്ര വലിയ ഇഷ്യു ആയി തോന്നുകയുമില്ല. എത്ര വലിയ സൈബർ കുട്ടനേഡാണെങ്കിലും സംഗതി കേരള പൊലീസായിപ്പോയില്ലേ എന്ന് ചിന്തിക്കുക.

നമ്മൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് ഹൈക്കോടതി ഓർമ്മിപ്പിക്കുകയുണ്ടായി. കേരള പൊലീസ് ജീവിക്കുന്നത് ശിലായുഗത്തിലാണ് എന്ന് ഹൈക്കോടതി ചിന്തിച്ചോ എന്നറിയില്ല.

അതെന്തു തന്നെയായാലും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലിരുന്ന്, ക്രിസ്തുവിന് മുമ്പുള്ള ആറാം ശതകത്തിലെ വൈഭവം പുറത്തെടുക്കാൻ മിടുക്കുള്ളവരാണ് കേരള പൊലീസ് എന്നതിൽ തർക്കമൊന്നുമില്ല. അതൊരുപക്ഷേ, ഹൈക്കോടതിക്ക് അറിയണമെന്നില്ല. അങ്ങനെ അറിയാത്തത് കൊണ്ടാകാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെക്കുറിച്ച് ഹൈക്കോടതി ഓർമ്മിപ്പിച്ചത്. കേരള പൊലീസിന്റെ ഇത്തരം വൈഭവങ്ങളിൽ പിണറായി സഖാവ് അങ്ങേയറ്റം സന്തുഷ്ടനായതിനാലാണ് പന്തീരാങ്കാവിലെ മാവോയിസ്റ്റാക്കൽ കേസിൽ ചായകുടി തിയറി അദ്ദേഹം നമുക്ക് മുന്നിൽ അവതരിപ്പിച്ചത്.

ആലുവയിൽ ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥിനിയെ മാനസികരോഗിയാക്കിയ സർക്കിളിനെ ആദ്യം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് വിട്ടത് കൂടുതൽ വിദഗ്ദ്ധപരിശീലനം നേടി ആലുവയിലോ തിരുനാവായയിലോ വർദ്ധിതവീര്യത്തോടെ തിരിച്ചെത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ആലുവയിൽ സമരവും കോലാഹലവുമൊക്കെ ആയപ്പോൾ സർക്കിളിനെ സസ്പെൻഡ് ചെയ്യേണ്ടിവന്നു. സാരമില്ല. സസ്പെൻഷൻകാലം ശക്തി സംഭരിക്കാനുള്ള കാലം കൂടിയാണ്. ഉഴിച്ചിലും പിഴിച്ചിലുമൊക്കെ നടത്തി സർക്കിളിന് ആരോഗ്യം നന്നാക്കി വീണ്ടും തിരിച്ചെത്താവുന്നതേയുള്ളൂ. അത് വൈകിക്കരുത്. വൈകിയാൽ കേരള പൊലീസിനുണ്ടാകുന്ന നഷ്ടം അപരിഹാര്യമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ!



കേരള പൊലീസിലെ ഒറ്റപ്പെട്ട അപഭ്രംശങ്ങൾ ഇടതുസർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുന്നുവെന്ന് കാനം സഖാവ് മുഖ്യപത്രാധിപരായുള്ള സി.പി.ഐ മുഖപത്രം.

ചോദ്യം: ഇതുതന്നെ പണ്ട് ആനിരാജ സഖാവ് പറഞ്ഞപ്പോൾ കാനം സഖാവ് വാളെടുത്തതായിരുന്നുവല്ലോ?

ഉത്തരം: അത് ആനി സഖാവും ഇത് കാനം സഖാവുമല്ലേ.

ചോദ്യം: ജനറൽസെക്രട്ടറി രാജ സഖാവിനെതിരെ ചന്ദ്രഹാസമിളക്കിയതോ?

ഉത്തരം: അത് അപ്പുറത്ത് രാജ സഖാവും ചന്ദ്രഹാസമിളക്കിയത് കാനം സഖാവുമാണല്ലോ...

ചോദ്യം: കേരള പൊലീസിനെ കുറ്റം പറഞ്ഞത് ശരിയായില്ലെന്നല്ലേ അന്ന് കാനം സഖാവ് പറഞ്ഞത്.

ഉത്തരം: അതെ.

ചോദ്യം: അപ്പോൾ കാനം സഖാവ് ഇപ്പോൾ കുറ്റം പറയുന്നതോ?

ഉത്തരം: അത് കാരണവർക്ക് അടുപ്പിലുമാകാമല്ലോ, യേത്!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VARAVISESHAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.