മുല്ലപ്പെരിയാറിൽ എന്തോ പൊട്ടും, പൊട്ടും എന്നൊക്കെ ആരെങ്കിലും വിളിച്ചു പറഞ്ഞാൽ അതിനൊക്കെ വാ തുറന്ന് എന്തെങ്കിലുമൊക്കെ പറയുന്നത് പല തരത്തിലുള്ള ഊർജ്ജനഷ്ടങ്ങൾക്ക് വഴിയൊരുക്കുന്ന ഏർപ്പാടാണ്. പാരിസ്ഥിതികബോദ്ധ്യം അങ്ങേയറ്റം കാത്തുസൂക്ഷിക്കുന്ന പിണറായിസഖാവ് അതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്.
ഒന്നാമത്, അപ്പറഞ്ഞ മുല്ലപ്പെരിയാറിലേത് അങ്ങനെയൊന്നും പൊട്ടുന്ന സംഗതിയല്ലെന്ന് സഖാവിന് നല്ലപോലെ അറിയാം.
മുണ്ട്, മുണ്ട് എന്ന് വടശ്ശേരി ദാമോദരഗാന്ധി സതീശൻജിയോ കുമ്പക്കുടി ഗാന്ധി സുധാകർജിയോ പറഞ്ഞ് കൊണ്ടിരുന്നാൽ, നീ മുണ്ട് എന്നേ പിണറായി സഖാവ് പറയൂ. അവരുദ്ദേശിച്ചത് സഖാവ് ഉടുത്തിരിക്കുന്ന മുണ്ട് അഴിഞ്ഞുവീഴുന്ന സംഗതിയാകാം. എന്നാൽ, അതങ്ങനെയൊന്നും അഴിഞ്ഞുവീഴില്ല എന്നുറച്ച് വിശ്വസിക്കുന്ന ലോകത്തെ ഒരേയൊരാളായതിനാൽ ഒരു തൂമന്ദഹാസം പുറത്തുവിട്ടുകൊണ്ട് പിണറായിസഖാവ് അങ്ങനെയങ്ങ് നിന്നുകളയും.
സഖാവ് വാ തുറന്ന് അതുമിതുമൊക്കെ പറഞ്ഞന്നു വയ്ക്കുക. അപ്പോൾ അതുണ്ടാക്കുന്ന ശബ്ദമലിനീകരണത്തിന്റെ തോത്, അത്രയും സമയം സഖാവിന് ചെലവഴിക്കേണ്ടി വരുന്ന ഊർജ്ജത്തിന്റെ അളവ്, അതുണ്ടാക്കുന്ന കാർബൺ ബഹിർഗമനം എന്നിത്യാദി സംഗതികളൊക്കെ കണക്കിലെടുത്താൽ ഒരു മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുന്നതിലും വലിയ നഷ്ടമാണ് സംഭവിക്കുക. അത്തരം കണക്കുകളെല്ലാം ശാസ്ത്രീയമായി അപഗ്രഥിച്ച ശേഷമാണ് പിണറായി സഖാവ് മൗനം അവലംബിച്ച് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. അതിനെ കുറ്റം പറയുന്നവർ പരിസ്ഥിതിവിരുദ്ധരാണ്.
മുല്ലപ്പെരിയാറിൽ ബേബി ഡാം എന്ന പേരിലൊരു ഡാമുണ്ടെന്നും അതിന് സമീപത്തായി കുറേ അടിക്കാടും മരങ്ങളുമൊക്കെ ഉണ്ടെന്നും അതൊക്കെയൊന്ന് വെട്ടി നീക്കി വൃത്തിയാക്കാൻ അനുവദിക്കണമെന്നും തമിഴ്നാട് സർക്കാർ കേരളസർക്കാരിനോട് പറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. മുല്ലപ്പെരിയാറിലെ പാട്ടക്കരാറിൽ അതൊന്നും വെട്ടാൻ ആരോടും ഒന്നും ചോദിക്കേണ്ട എന്ന് വെണ്ടയ്ക്കാ അക്ഷരത്തിൽ എഴുതിവച്ചിട്ടുള്ളതാണ്.
എന്നാലും ഒരു മര്യാദയുടെ പേരിൽ തമിഴ്നാട്ടുകാർ ഒരാചാരം പോലെ അപേക്ഷിക്കുന്നു. പെരിയാറിലെ കടുവാസങ്കേതത്തിനകത്ത് വരുന്ന കാടായതിനാൽ വല്ല കാട്ടാനയും വന്ന് പേടിപ്പിച്ചാലോ എന്നും അവർ ചിന്തിക്കുന്നുണ്ടാകാം. പിണറായി സഖാവ് ഇതെല്ലാം കണ്ടും കേട്ടും ഇരിക്കുന്നുണ്ടായിരുന്നു. ബേബി ഡാം എന്ന് നാഴികയ്ക്ക് നാല്പത് വട്ടം ആളുകൾ പറയുന്നത് കേട്ടപ്പോൾ പിണറായി സഖാവ് നമ്മുടെ ബേബി സഖാവിനെപ്പറ്റി ഓർക്കുകയുണ്ടായി. അത് സ്വാഭാവികമാണ്. ബേബി സഖാവാണെങ്കിൽ ജനകീയ ജനാധിപത്യ വിപ്ലവം എങ്ങനെയും വിരിയിക്കാൻ അശ്രാന്തപരിശ്രമം നടത്തുന്നയാളും സ്വരലയ എന്നും പറഞ്ഞ് തോളത്തൊരു സഞ്ചിയും തൂക്കി സംഗീതക്കച്ചേരി നടക്കുന്നിടത്ത് പോയി വലത്തേ കൈയാൽ തുടയടിച്ച് പൊട്ടിക്കുന്നയാളുമാണ്. ആ ബേബി സഖാവിന്റെ പേരിലൊരു ഡാം എന്നൊക്കെ പറയുമ്പോൾ, വിപ്ലവബോധം മനസ്സിൽ സൂക്ഷിക്കുന്ന ഏത് പൗരന്റെയും ഉള്ളിൽ ആവേശമുണ്ടാവുക സ്വാഭാവികം. അങ്ങനെയാണ് ബേബിസഖാവിന്റെ പേരിലെ ഡാം ശാക്തീകരിക്കപ്പെടുന്നെങ്കിൽ ആയിക്കോട്ടെയെന്ന് പിണറായി സഖാവ് ചിന്തിച്ചത്.
അതുകൊണ്ടാണ്, അവിടെ മരം മുറിക്കുന്നെങ്കിൽ മരംമുറിക്കൂ, ഡാമിന് കീഴെ ചീര നടുന്നെങ്കിൽ അങ്ങനെ ചെയ്യൂ എന്നൊക്കെ സഖാവും മനസ്സ് കൊണ്ട് പറഞ്ഞുപോയത്. ബേബി സഖാവിനെയും പിണറായി സഖാവിനെയും നല്ലപോലെ അറിയാവുന്ന ശശീന്ദ്രൻമന്ത്രിയും റോഷി മന്ത്രിയുമൊക്കെ ആ മനസ്സ് വായിച്ചെടുത്തിരുന്നുവെന്നത് നേരാണ്. പക്ഷേ, അതൊരുദ്യോഗസ്ഥൻ എടുപിടിയെന്നും പറഞ്ഞ് ഉത്തരവായിറക്കിയത് ശരിയായില്ല. ഉത്തരവിറക്കാനൊക്കെ കുറച്ച് അവധാനതയൊക്കെ വേണ്ടേ. അതില്ലാതെ പോയതിനാൽ പിണറായി സഖാവ് തന്നെ മുൻകൈയെടുത്ത് അതങ്ങ് റദ്ദാക്കിയിട്ടുണ്ട്. ഉത്തരവിറക്കിയ ആളെ കൈയോടെ സസ്പെൻഡ് ചെയ്തതും അതേത്തുടർന്നാണ്.
ഇതൊക്കെ ഒരു വഴിക്ക് നടക്കും. എന്നും പറഞ്ഞ് പിണറായി സഖാവിനോട് മിണ്ടാൻ പറഞ്ഞ് ഊർജനഷ്ടത്തിന് വഴിയൊരുക്കരുത്. അത്തരക്കാർ ആരായാലും അവർ ഭാവികേരളത്തെ ഓർക്കാത്തവരാണ്. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെയൊക്കെ കാലത്ത്!
കവികൾ ജ്ഞാനികളാണ്. അവർ ഭാവിയെ പ്രവചിക്കുമെന്നൊക്കെ പറയുന്നത് ജി.സു സഖാവിനും ബാധകമാണ്.
പുന്നപ്രയിലെ ജെ.ബിയെന്നോ മറ്റോ പേരായ സ്കൂളിനെ കവിയുടെ മുൻകൈയിൽ നവീകരിച്ചെടുത്തതിന്റെ ഉദ്ഘാടനം കൊണ്ടാടാനായി അച്ചടിച്ച നോട്ടീസിൽ ഏതോ ചില കാപാലികർ ഫോട്ടോഷോപ്പിലൂടെ അംഗഭംഗം വരുത്തിക്കളഞ്ഞുവെന്ന് പറയുന്നു. പാർട്ടി പരസ്യശാസന കൊടുത്ത സ്ഥിതിക്ക് കവിസഖാവിന്റെ പേര് സ്കൂളിന്റെ തലമണ്ടയിൽ കിടക്കുന്നത് നന്നാവില്ലെന്ന് കരുതിയ ചില മഹിതജീവിതങ്ങളെ കുറ്റം പറയാനാവില്ല. അവർക്കിനിയും ജീവിതം ബാക്കിയാണ്. കവിക്ക് അങ്ങനെയല്ല. അതുകൊണ്ട് മാത്രമാണ് നോട്ടീസിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയത്. ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിതജീവിതം സാമൂഹ്യമായെന്ന് കവി പാടിയതും ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടായിരുന്നു!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |