തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂർ സ്വദേശി സൂര്യഗായത്രി കൊലക്കേസിൽ ഇന്നലെ വിചാരണ ആരംഭിച്ചു. ചലനശേഷിയില്ലാത്ത തന്റെ കൺമുന്നിലിട്ട് പ്രതി അരുൺ മകളെ തുരുതുരാ കുത്തിയെന്നും തടയാൻ ശ്രമിച്ച തന്നെയും കുത്തിപ്പരിക്കേല്പിച്ചെന്ന് കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ അമ്മ വത്സല കോടതിയിൽ മൊഴി നൽകി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ. വിഷ്‌ണുവിന് മുമ്പാകെയാണ് വത്സല മൊഴി നൽകിയത്. പേയാട് ചിറക്കോണം വാറുവിളാകം സ്വദേശി അരുണാണ് കേസിലെ പ്രതി.
സംഭവ ദിവസം വീടിന് പുറത്ത് ശബ്ദം കേട്ടാണ് സൂര്യയും അച്ഛനും പുറത്തുപോയി നോക്കിയത്. ഇതിനിടെ അടുക്കള ഭാഗത്തുകൂടി വീട്ടിൽ കടന്ന പ്രതി തന്റെ വായ പൊത്തിപ്പിടിച്ചു. കൈയിട്ടടിച്ച് ബഹളമുണ്ടാക്കിയപ്പോൾ സൂര്യയും അച്ഛനും വീട്ടിനുള്ളിലേക്ക് വന്നു, സൂര്യയെ കണ്ട പ്രതി തുരുതുരാ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ശിവദാസനെ അരുൺ തൊഴിച്ചുവീഴ്‌ത്തി. മകളെ വിവാഹം ചെയ്‌ത് നൽകാത്തതാണ് പ്രതിക്ക് ഞങ്ങളോട് ദേഷ്യം തോന്നാൻ കാരണമെന്ന് വത്സല മൊഴി നൽകി.
ചവിട്ടുകൊണ്ട് വീണ താൻ വീടിന് പുറത്തിറങ്ങി നിലവിളിച്ചതോടെ നാട്ടുകാർ വരുന്നെന്ന് മനസിലാക്കിയ പ്രതി കത്തി വീടിനുള്ളിൽ വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെട്ടതായി സൂര്യഗായത്രിയുടെ പിതാവ് ശിവദാസൻ കോടതിയിൽ മൊഴി നൽകി. കത്തി തന്റെ ഭാര്യ പൊലീസിനെ ഏല്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ശിവദാസന്റെ നിലവിളി കേട്ടെത്തിയ താനും മറ്റുള്ളവരുമാണ് സൂര്യഗായത്രിയെയും വത്സലയെയും ജില്ലാ ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയതെന്നാണ് അയൽവാസി കുട്ടൻ ആചാരിയുടെ മൊഴി.
പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, വിനു മുരളി എന്നിവരും പ്രതിക്കുവേണ്ടി പരുത്തിപ്പള്ളി ടി.എൻ.സുനിൽകുമാറും ഹാജരായി. പ്രതി അരുൺ ഇപ്പോഴും ജയിലിലാണ്. 2021 ആഗസ്റ്റ് 31നാണ് സൂര്യഗായത്രി കൊല്ലപ്പെട്ടത്. സൂര്യഗായത്രിയെ വിവാഹം ചെയ്‌ത് നൽകാത്തതുകൊണ്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |