നാഗർകോവിൽ : കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിൽ അവിഹിത ബന്ധം ചോദ്യം ചെയ്‌ത ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. അഞ്ചുഗ്രാമം നിലപ്പാറ തിരുമൂലനഗർ സ്വദേശി ജോർജ് (45) ആണ് നുള്ളിവിള സ്വദേശിയായ ഭാര്യ മേരി ശൈലജയെ (40) കൊലപ്പെടുത്തിയതിന് പിടിയിലായത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മേരി ശൈലജ ബുധനാഴ്ച രാത്രി മരിച്ചു. വഴക്കിനെ തുടർന്ന് കഴിഞ്ഞ 27നാണ് ഇയാൾ ഭാര്യയെ മർദ്ദിച്ചത്.
അബോധാവസ്ഥയിലായ മേരിയെ ജോർജ് തന്നെ അഞ്ചുഗ്രാമത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെ ചികിത്സയിലിരിക്കെ മരിച്ചു. കൂലിപ്പണിക്കാരനായ ജോർജും മേരിയും 16 വർഷങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്. ഇവർക്ക് 13,11 വയസുള്ള മക്കളുണ്ട്. ജോലിക്ക് ഒപ്പമുണ്ടായിരുന്ന യുവതിയുമായുള്ള ജോർജിന്റെ അടുപ്പം അറിഞ്ഞതിനു പിന്നാലെ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. മേരിയുടെ കഴുത്തിനും തലയ്‌ക്കുമാണ് അടിയേറ്റത്. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂവെന്ന് അഞ്ചുഗ്രാം പൊലീസ് അറിയിച്ചു. മേരിയുടെ മൃതദേഹം സംസ്‌കരിച്ചു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |