കൊച്ചി: പൊലീസ് ചമഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വർണക്കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെക്കുറിച്ച് കർണാടക പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങി അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത കർണാടക ബിദാർ ചിദ്രി റോഡ് ബദ്രോദിൻ കോളനി സ്വദേശികളായ പ്രതികൾ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണിത്. അസദുള്ള അഫ്സൽ അലിഖാൻ(33), താക്കി അലി (41), മുഹമ്മദ് അൽ (22), അസകർ അൽ (41) എന്നിവരെയാണ് പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.
അഞ്ചുപേർ മാത്രമാണ് സംഘത്തിലുള്ളതെന്നാണ് പ്രതികളുടെ മൊഴി. കൂടുതൽപ്പേർ ഉണ്ടാകാനാണ് സാദ്ധ്യതയെന്ന് കരുതുന്ന അന്വേഷണ സംഘം, ഇവരുടെ മറ്റു കവർച്ചാ രീതികൾ, സ്വർണം വിൽക്കാനിടയുള്ള സ്ഥലങ്ങൾ എന്നിവയെക്കുറിച്ച് കർണാടക പൊലീസിൽ നിന്ന് ആരായും. അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ അഞ്ചാമൻ കർണാടകത്തിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. കാറിൽ സഞ്ചരിക്കുകയായിരുന്ന കവർച്ചാ സംഘത്തിലെ നാലുപേരെ കണ്ടെയ്നർ കുറുകെയിട്ട് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ബൈക്കിൽ വരികയായിരുന്ന ഇയാൾ മറ്റൊരു വഴിയിലൂടെ കടന്നുകളയുകയായിരുന്നു.
ജനുവരി 31നാണ് പ്രതികൾ പൊലീസിന്റെ വലയിലായത്. ആലപ്പുഴയിലാണ് ഇവർ ആദ്യം കവർച്ച നടത്തിയത്. പിന്നീട് കൊല്ലത്ത് നിന്ന് സ്വർണം കൊള്ളയടിച്ചു. കൊച്ചിയിലെത്തിയ സംഘം മരടിൽ ഒരു സ്ത്രീയെ ലക്ഷ്യമിട്ടെങ്കിലും ഓപ്പറേഷൻ നടന്നില്ല. മടക്ക യാത്രയ്ക്കിടെ സൗത്ത് ഓർബ്രിഡ്ജിന് സമീപത്തുവച്ച് വൃദ്ധയെ തടഞ്ഞുനിറത്തി ഏഴ് പവന്റെ സ്വർണാഭരണങ്ങൾ കൈക്കലാക്കി. തൃശൂരിൽ കവർച്ചനടത്തി കൊച്ചിയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് പൊലീസ് പിടികൂടുന്നത്. പ്രതികൾ തമിഴ്നാട്ടിലും വ്യാപക കൊള്ളയടി നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |