കൊല്ലം: മദ്യപിക്കുന്നതിനിടയിൽ കഞ്ചാവ് വ്യാപാരത്തെ ചൊല്ലി ഉണ്ടായ തർക്കത്തിൽ മദ്ധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതിയും കൂട്ടാളിയും പിടിയിൽ. കാപ്പാ പ്രതിയായ ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ പാവൂരഴികത്ത് വീട്ടിൽ മിന്നൽ ഗിരീഷ് എന്ന ഗിരീഷ്(46), ഇയാളുടെ കൂട്ടാളിയായ ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ ഓംചേരി കിഴക്കതിൽ വീട്ടിൽ പ്രജിത്ത്(38) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര കന്നിമേൽ സ്വദേശി ബാലാജിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച ഉച്ചയക്ക് മരുത്തടി ഓംചേരി മഠത്തിന് സമീപം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ ബാലാജിയും ഗിരീഷും തമ്മിൽ കഞ്ചാവ് വ്യാപാരത്തെ പറ്റി തർക്കം ഉണ്ടായി. തുടർന്ന് ഗിരീഷും ഇയാളുടെ കൂട്ടാളിയായ പ്രജീഷും ചേർന്ന് ബിയർ കുപ്പി ഉപയോഗിച്ച് ഇയാളെ മർദ്ദിക്കുകയായിരുന്നു. ബിയർ കുപ്പി ബാലാജിയുടെ തലയിൽ അടിച്ച് പൊട്ടിച്ച ശേഷം കഴുത്തിൽ കുത്തി ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ശക്തികുളങ്ങര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ ഉദയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വിനോദ്, പ്രദീപ്, സുദർശനൻ, എസ്.സി.പി.ഒ അബുതാഹിർ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |