കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അസാം സ്വദേശി മുഹമ്മദ് അമീറുൾ ഇസ്ലാമിന്റെ (28) വധശിക്ഷ ഹൈക്കോടതി ശരിവച്ചു. കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തി.
വധശിക്ഷ നടപ്പാക്കാൻ അനുമതി തേടുന്ന സർക്കാർ ഹർജി അംഗീകരിച്ചും പ്രതിയുടെ അപ്പീൽ തള്ളിയുമാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ഉത്തരവ്.
സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിന്റെ വിവിധ വശങ്ങൾ പരിശോധിച്ചാണ് പ്രതിക്കെതിരായ കുറ്റങ്ങൾ ഹൈക്കോടതി ഉറപ്പിച്ചത്. സംഭവ സ്ഥലത്തും ഇരയുടെ ദേഹത്തും പ്രതിയുടെ രക്തക്കറയും ഉമിനീരിന്റെ അംശവും കണ്ടെത്തിയത് ശക്തമായ ഫൊറൻസിക് തെളിവായി.
ക്രൂരമായി പീഡിപ്പിച്ച ശേഷം പ്രാകൃതമായി കൊലപ്പെടുത്തിയ പ്രതി വധശിക്ഷയ്ക്ക് അർഹനാണ്. യാതൊരു പ്രകോപനവുമില്ലാതെ, ആസക്തിയുടെ പേരിൽ ചെയ്ത രക്തമുറയുന്ന കൊലപാതകമാണിത്. ഇരയുടെ രഹസ്യഭാഗത്ത് കത്തികൊണ്ട് മാരക മുറിവേൽപിച്ച് ആന്തരികഭാഗങ്ങൾ പുറത്തുകൊണ്ടുവന്ന അക്രമി ലൈംഗിക വൈകൃതമുള്ളയാളാണ്; സമൂഹത്തിന് ഭീഷണിയാണ്. പ്രതിക്ക് നൽകുന്ന പരമാവധി ശിക്ഷ സമാനകുറ്റങ്ങൾ ചെയ്യുന്നവർക്കുള്ള താക്കീതാണ്. സുരക്ഷ ഉറപ്പാക്കേണ്ട സംവിധാനങ്ങളുടെ വിശ്വാസ്യത ചോർത്തിയ സംഭവം കൂടിയാണിതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
2016 ഏപ്രിൽ 28ന് വൈകിട്ടായിരുന്നു 24കാരിയുടെ കൊലപാതകം. ജൂൺ 16ന് അമീറുൾ അറസ്റ്റിലായി. 2017 ഡിസംബർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിയുടെ ഹൈക്കോടതിയിലെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |