കോഴിക്കോട്: കൈയ്ക്ക് പൊട്ടലിനുള്ള ശസ്ത്രക്രിയയിൽ കാലിന് ഇടേണ്ട കമ്പി മാറിയിട്ടുവെന്ന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കോതിപ്പാലം പെരിഞ്ചീരിവളപ്പിൽ പി.വി.അജിത്തിനാണ് 18ന് മെഡിക്കൽ കോളേജിൽ വലതു കെെയ്‌ക്ക് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്. ഇദ്ദേഹത്തിൽ നിന്നും മാതാവ് പത്മിനി, സഹോദരി സ്വാതി എന്നിവരിൽ നിന്നും പൊലീസ് മൊഴിയെടുത്തു.
ചികിത്സിച്ച ഡോക്ടർ, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ്, ആശുപത്രി ജീവനക്കാർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് ജോയിന്റ് ഇളകാതിരിക്കാനാണ് മറ്റൊരു ചെറിയ കമ്പിയിട്ടത്. അത് മൂന്നാഴ്ച കഴിഞ്ഞ് ഒ.പിയിൽ നിന്നുതന്നെ മാറ്റുമെന്നും വ്യക്തമാക്കി.
എന്നാൽ, ചികിത്സിച്ച ഡോക്ടർ മറ്റൊരു ശസ്ത്രക്രിയ ചെയ്യണമെന്ന് അജിത്തിനോട് പറഞ്ഞിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കുമെന്നും ചികിത്സാപിഴവ് കണ്ടെത്തിയാൽ നടപടിയുണ്ടാവുമെന്നും എ.സി.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |