ആലുവ: രഹസ്യക്യാമറയിലൂടെ വീട്ടിലെ മോഷണശ്രമം കണ്ട വീട്ടുടമ കുവൈറ്റിൽ നിന്ന് നാട്ടുകാരെ വിവരമറിയിച്ച് കവർച്ച തടഞ്ഞു. ആലുവ തോട്ടക്കാട്ടുകരയിൽ ഡോ. ഫിലിപ്പാണ് സ്വന്തം വീട്ടിലെ കവർച്ച സമയോചിതമായ ഇടപെടലിലൂടെ തടഞ്ഞത്.
മണപ്പുറം ആൽത്തറ റോഡിൽ നടൻ നിവിൻ പോളിയുടെ വീടിനടുത്താണ് ഡോ. ഫിലിപ്പിന്റെ വീട്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ മൂന്നംഗ സംഘം കവർച്ചക്കെത്തി. രണ്ട് പേർ വീടിനു പുറത്ത് പുഴ ഭാഗത്ത് കാവൽ നിന്നു. ഒരാൾ വീട്ടിൽ കയറി. മുകൾ ഭാഗത്തെ വാതിൽ പൊളിക്കാനുള്ള ശ്രമം നടന്നില്ല.
ഇതിനിടയിലാണ് കുവൈറ്റിലിരുന്ന് വീട്ടുകാർ ദൃശ്യങ്ങൾ കാണുന്നത്. തുടർന്ന് തോട്ടയ്ക്കാട്ടുകരയിലെ സുഹൃത്തിനെ വിവരം വിളിച്ചറിയിച്ചു. ഇയാൾ ഓടി വരുന്നതു കണ്ട് പ്രതികൾ കവർച്ചാ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.ആറ് വർഷം മുമ്പും ഇതേ വീട്ടിൽ സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു.
അതേസമയം തൃശൂരിൽ വിയ്യൂർ ജയിലിന് മുൻവശത്തുനിന്നും കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട മോഷ്ടാവിനായുള്ള അന്വേഷണം തമിഴ്നാട്ടിലും ഊർജ്ജിതം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് തമിഴ്നാട് സ്വദേശി ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. കേരളത്തിലും തമിഴ്നാട്ടിലുമായി മോഷണത്തിന് പുറമേ കൊലപാതകം അടക്കം 53 കേസിൽ പ്രതിയാണ്.
വാനിൽ നിന്ന് ഇറക്കുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്ടിലെ പെരിയകുളം കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിൽ തിരിച്ചെത്തിപ്പോഴാണ് സംഭവം. വാഹനത്തിന്റെ വാതിൽ തുറക്കുന്നതിന് മുൻപ് ചാടി രക്ഷപ്പെട്ടുവെന്നാണ് പറയുന്നത്. വ്യാഴാഴ്ചയായിരുന്നു ഇയാളെ വിയ്യൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. കേരളത്തിലെ കേസുമായി ബന്ധപ്പെട്ടാണ് വിയ്യൂരിലെത്തിച്ചത്. കേരള അതിർത്തി കടക്കാനുള്ള സാഹചര്യം മുന്നിൽക്കണ്ട് തമിഴ്നാട് പൊലീസും ജാഗ്രത പുറപ്പെടുവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |