കൊച്ചി: തലയ്ക്കു പരിക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച കേസിൽ ഹോട്ടലുടമയടക്കം അഞ്ച് പേരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കലൂരിലെ 'ഉപ്പും മുളകും" ഹോട്ടലിലെ ജീവനക്കാരാണിവർ. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
തിരുവനന്തപുരം വിളപ്പിൽശാല ചൊവ്വല്ലൂർ സ്വദേശി മനുക്കുട്ടൻ (53) ആണ് മരിച്ചത്. ഈ മാസം 25ന് ഉച്ചയ്ക്കായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: കൊച്ചിയിലെ കെ.പി.ആർ സെക്യൂരിറ്റി സർവീസ് ഏജൻസി ജീവനക്കാരനായിരുന്ന മനുക്കുട്ടന് പാലാരിവട്ടത്തെ സ്ഥാപനത്തിലായിരുന്നു ഡ്യൂട്ടി. അവധിയായതിനാൽ സംഭവദിവസം മനുക്കുട്ടൻ അമിതമായി മദ്യപിച്ച് ഏജൻസി ഭക്ഷണം ഏർപ്പെടുത്തിയിരുന്ന ഉപ്പും മുളകും ഹോട്ടലിലെത്തി. ഭക്ഷണത്തെ ചൊല്ലി മനുക്കുട്ടനും ഹോട്ടൽ ജീവനക്കാരൻ ഹച്ചിമട്ദ്ദീനും തമ്മിൽ വാക്കുതർക്കമായി. ബഹളത്തിനിടെ മനുക്കുട്ടനെ ഹച്ചിമട്ദ്ദീൻ പിടിച്ചുതള്ളി. വീഴ്ചയിൽ മനുക്കുട്ടന്റെ തലയ്ക്ക് മുറിവേറ്രു. പിന്നാലെ ജീവനക്കാർ ചേർന്ന് ഇയാളെ വഴിയരികിലേക്ക് മാറ്റിക്കിടത്തി. തെളിവ് നശിപ്പിക്കാൻ ഹോട്ടലിലെ ചോരപ്പാട് കഴുകിക്കളഞ്ഞു. സെക്യൂരിറ്റി ജീവനക്കാരന് വഴിയരികിൽ വീണ് പരിക്കേറ്റതായും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസിനെ വിളിച്ചറിയിച്ചു. വൈദ്യപരിശോധനയിൽ തലയോട്ടിക്ക് പൊട്ടലുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നുമായതോടെ പ്രതികൾ പരിഭ്രാന്തരായി. മൂന്ന് ലക്ഷത്തിലധികം രൂപ കെട്ടിവയ്‌ക്കേണ്ട സാഹചര്യമുണ്ടായതോടെ മനുക്കുട്ടനെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ ന്യൂറോ സർജൻ ഇല്ലാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചു. ചികിത്സയിലിരിക്കെ 26ന് രാവിലെ 11ഓടെ മനുക്കുട്ടൻ മരിച്ചു. സംശയത്തെ തുടർന്ന്
ഹോട്ടലിലെ സി.സി ടിവി പരിശോധിച്ചതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. തുടർന്ന് അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. നോർത്ത് സി.ഐ പ്രതാപ്ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |