പള്ളിക്കത്തോട് : വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ പനമൂട് ഭാഗത്ത് മാറുകാട്ട് വീട്ടിൽ സദ്ദാം എന്ന് വിളിക്കുന്ന നിസാർ എം.ജെ (32) എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് മാർച്ച് 23ന് പുലർച്ചെ 2.30 മണിയോടുകൂടി ചാമംപതാൽ പാക്കിസ്ഥാൻ കവല ഭാഗത്തുള്ള മദ്ധ്യവയസ്‌കയുടെ വീട് ചുറ്റികയും മറ്റുമുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, കമ്മൽ, മോതിരം, ജിമിക്കി എന്നിവയടക്കം 13 പവനോളം സ്വർണവും, 60,000 രൂപയും ഉൾപ്പടെ ഏഴ് ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. മദ്ധ്യവയസ്‌ക മോഷണം നടക്കുന്ന സമയം തന്റെ മകന്റെ വീട്ടിലായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിൽ മറ്റു പ്രതികളായ അൽത്താഫ് എൻ.കെ, അനീഷ്. ആർ, സഞ്ജു സുരേഷ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് വേണ്ടി നടത്തിയ ശക്തമായ തിരച്ചിലിലാണ് ഇപ്പോൾ ഇയാൾ കൂടി പൊലീസിന്റെ പിടിയിലാകുന്നത്. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ മനോജ് കെ.എൻ, എ.എസ്.ഐ മാരായ ജയചന്ദ്രൻ, റെജി ജോൺ, സി.പി.ഓമാരായ സുഭാഷ്, മധു, എബിൻ, രാജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |