മഞ്ചേരി: സംസ്ഥാനത്തേക്ക് പച്ചക്കറി കൊണ്ടുവരുന്ന ലോറിയിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയതിന് നിലമ്പൂർ എക്‌സൈസ് സംഘം പിടികൂടിയ രണ്ട് യുവാക്കൾക്ക് മഞ്ചേരി എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി 20 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. തിരൂർ മാറാക്കര കാടാമ്പുഴ സ്വദേശികളായ ഉരുളൻകുന്ന് പാലക്കത്തൊടി മുഹമ്മദ് റാഫി (26), പുത്തൻപുരക്കൽ സനിൽ കുമാർ (32) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.
2021 ജൂലായ് 30ന് രാത്രി എട്ടര മണിക്ക് വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപം നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. പ്രദീപ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പച്ചക്കറിയുമായി എത്തിയ പിക്കപ്പിൽ നിന്നും 26.050 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. നിലമ്പൂർ എക്‌സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനിൽകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സുരേഷ് ഹാജരായി.
എൻ.ഡി.പി.എസ് ആക്ടിലെ രണ്ട് വകുപ്പുകളിലായാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പത്ത് വർഷം തടവ്, ഒരുലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് രണ്ട് പ്രതികൾക്കുമുള്ള ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ആറുമാസം വീതം തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |