ഇരിങ്ങാലക്കുട : പതിനൊന്ന് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 66 വർഷം തടവും 3,20,000 രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് സി.ആർ. രവിചന്ദർ ആണ് വിധി പ്രസ്താവിച്ചത്. 2018 കാലയളവിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ മധുരപലഹാരങ്ങൾ നല്ർകി പ്രലോഭിപ്പിച്ച് നിരവധി തവണ ലൈംഗികാതിക്രമങ്ങൾക്ക് വിധേയയാക്കിയെന്ന് കാട്ടി വെള്ളിക്കുളങ്ങര പൊലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയായ വെള്ളിക്കുളങ്ങര സ്വദേശി ഒലവക്കോടൻ സുലൈമാനെ (63) യാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും തെളിവുകളായി നൽകിയിരുന്നു. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ഇൻസ്‌പെക്ടർ എസ്.എസ്. ഷിജുവാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം 50 വർഷം കഠിനതടവും കൂടാതെ 16 വർഷം തടവും 3,20,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 20 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും പ്രതി റിമാന്റ് കാലയളവിൽ ജയിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ ഇളവ് നൽകാനും വിധിയിൽ നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |