പത്തനംതിട്ട: പരിചയം ഭാവിച്ച് വൃദ്ധന്റെ കൈയിൽ നിന്ന് പെൻഷൻ തുകയായ 20,000രൂപ കൈക്കലാക്കി കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം എഴുകോൺ ചീരങ്കാവ് സ്വദേശി ഇരുട്ടു രാജീവ് (42) ആണ് പിടിയിലായത്. മൈലപ്ര പടിഞ്ഞാറേ മുറിയിൽ പി.ജി.വർഗീസിന്റെ (78) പണമാണ് ഇയാൾ തട്ടിയെടുത്തത്. വ്യാഴാഴ്ച കുമ്പഴ-വെട്ടൂർ റോഡിലാണ് സംഭവം. മൈലപ്ര എസ്.എച്ച് സ്‌കൂളിൽ നിന്ന് ക്ലർക്കായി വിരമിച്ചയാളാണ് വർഗീസ്. രാവിലെ വർഗീസ് പത്തനംതിട്ട ജില്ലാ ട്രഷറിയിലെത്തി പെൻഷൻ തുക എടുത്ത ശേഷം റോഡിലൂടെ നടന്നു പോകുമ്പോൾ രാജീവ് പരിചയം ഭാവിച്ച് അടുത്തുകൂടി. തുടർന്ന് ഇരുവരും കുമ്പഴ മത്സ്യമാർക്കറ്റിന് സമീപമുള്ള മീൻ കടയിലെത്തി മത്സ്യം വാങ്ങി. രാജീവ് വാങ്ങിയ മത്സ്യത്തിനുകൂടി വർഗീസ് പണം നൽകിയെങ്കിലും ഇയാൾ അത് മടക്കിനൽകി. വർഗീസിന്റെ ബാഗിൽ പണമുണ്ടെന്ന് മനസിലാക്കിയ രാജീവ് ചില്ലറ ആവശ്യപ്പെട്ടു. പണം ബാഗിൽ നിന്നെടുത്ത് വർഗീസ് എണ്ണിക്കൊണ്ടിരുന്നപ്പോൾ, താൻ വേഗം എണ്ണിയെടുക്കാമെന്ന് പറഞ്ഞ് 20,000 രൂപയും കൈക്കലാക്കി. തുടർന്ന് വർഗീസിനെ വെള്ളം വാങ്ങുന്നതിനായി തൊട്ടടുത്ത കടയിലേക്ക് പറഞ്ഞുവിട്ടു. വെള്ളം വാങ്ങി തിരിച്ചെത്തിയപ്പോഴാണ് പണവുമായി ഇയാൾ മുങ്ങിയ കാര്യം വർഗീസിന് മനസിലായത്. മീൻ കടയിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കൊല്ലത്തെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |