ആലുവ: വിവരാവകാശ പ്രവർത്തകനെ പൊലീസ് സ്റ്റേഷനിൽ അന്യായമായി തടങ്കലിലാക്കിയ സംഭവത്തിൽ വീഡിയോ ദൃശ്യം കൈമാറാൻ വിവരാവകാശ കമ്മിഷണറുടെ ഉത്തരവ്.
ഇന്നലെ കാക്കനാട് നടന്ന സിറ്റിംഗിലാണ് ദൃശ്യം കൈമാറാൻ ആലുവ ടൗൺ പൊലീസിന് നിർദ്ദേശം നൽകിയത്.
ചൂർണിക്കര തായിക്കാട്ടുകര എസ്.എൻ പുരം സ്വദേശി കെ.ടി. രാഹുലിനെയാണ് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 2023 ഒക്ടോബർ 12ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം തടങ്കലിലാക്കിയത്. പോക്‌സോ കേസിലെ 354 ഡി, 506 എന്നീ വകുപ്പുകളും ചുമത്തി. എന്നാൽ പരാതിക്കാരി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ രാഹുൽ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് കോടതി ഉത്തരവിട്ടപ്പോഴാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്.
വീഡിയോ ദൃശ്യങ്ങൾ വേണമെന്ന വിവരാവകാശ അപേക്ഷ പൊലീസ് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞപ്പോഴാണ് രാഹുൽ വിവരാവകാശ കമ്മിഷനെ സമീപിച്ചത്. പൊലീസ് സ്റ്റേഷനിൽ വരുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അതിലുണ്ടാകുമെന്ന വാദം കമ്മിഷണർ വി.ഹരി നായർ അംഗീകരിച്ചില്ല.
ഇന്നലെ നടന്ന സിറ്റിംഗിൽ കുറ്റാരോപിതനായ സി ഐ വന്നില്ല. പകരക്കാരനായി എസ്.ഐയാണ് എത്തിയത്. ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ നിന്നും വിവരാവകാശ പ്രകാരം രേഖകൾ വാങ്ങി വിവിധ വിഷയങ്ങളിൽ പരാതിക്കാരൻ നിയമ നടപടികൾ സ്വീകരിച്ചതാണ് പ്രശ്‌നങ്ങൾക്ക് പിന്നിലെന്ന് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |