പാലോട്: കരിമൺകോട് വനത്തിൽ ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പാലോട് പെരിങ്ങമ്മല പുള്ളിപ്പച്ച സ്വദേശി സോജിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. ഇയാളെ ഇന്നലെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ആക്രമണത്തിനുശേഷം വനത്തിൽ ഉപേക്ഷിച്ച ചുറ്റികയും പൊലീസ് കണ്ടെടുത്തു. മൈലമൂട് വേലംമുക്കിൽ ഷൈനിയാണ് ആക്രമണത്തിനിരയായത്. പാങ്ങോട് പൊലീസിനൊപ്പം ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
കരിമൺകോട് വനത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഷൈനിയുടെ കാൽമുട്ടുകളും തലയും സോജി ചുറ്റികകൊണ്ട് അടിച്ചുപൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഷൈനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
14 വർഷം മുമ്പ് വിവാഹിതരായ ഷൈനിയും സോജിയും കല്ലമ്പലത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഷൈനി ഒന്നര വർഷമായി കിടപ്പു രോഗിയായ അമ്മയോടും മൂന്നു മക്കളോടുമൊപ്പം മൈലമൂട്ടിലെ വീട്ടിലായിരുന്നു താമസം. പ്രശ്നങ്ങൾ പരിഹരിക്കാനാണെന്നു പറഞ്ഞാണ് സോജി ഷൈനിയെയും കൂട്ടി കരിമൺകോട് എത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പ്രകോപിതനായ സോജി വാഹനത്തിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് ഷൈനിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് സോജിയെ പിടികൂടി പൊലീസിന് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |