അന്തിക്കാട്: യുവതിയെയും മകളെയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്തൃമാതാവും സഹോദരനും അറസ്റ്റിൽ.
അന്തിക്കാട് കല്ലിടവഴി ചോണാട്ടിൽ അഷിൽ, മാതാവ് അനിത എന്നിവരെയാണ് അന്തിക്കാട് സി.ഐ: വി.എസ്.വിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
അന്തിക്കാട് സ്വദേശി അഖിലിന്റെ ഭാര്യയും മണലൂർ ആനക്കാട് കുന്നത്തുള്ളി വീട്ടിൽ പത്മനാഭന്റെ മകളുമായ കൃഷ്ണപ്രിയ (24), ഇവരുടെ ഏകമകൾ പൂജിത (രണ്ട്) എന്നിവരെയാണ് പാലാഴി കനോലിക്കനാലിൽ കഴിഞ്ഞ മാസം 30ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനം പോരെന്ന് പറഞ്ഞ് ഭർത്തൃസഹോദരനും മാതാവും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി കാട്ടി കൃഷ്ണപ്രിയയുടെ മാതാവ് ഷൈലജയും ഭർത്താവ് അഖിലും നൽകിയ പരാതിയിലാണ് അറസ്റ്റ്. കൃഷ്ണപ്രിയയും പൂജിതയും കഴിഞ്ഞ മാസം 29ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കാഞ്ഞാണി ആനക്കാടുള്ള വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞുപോയത്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനാൽ ഭർത്താവ് അഖിൽ അന്തിക്കാട് പൊലീസിൽ പരാതി നൽകി. തുടർന്ന് മൃതദേഹങ്ങൾ കനോലി കനാലിൽ കണ്ടെത്തി.
കൃഷ്ണപ്രിയയുടെയും അഖിലിന്റെയും പ്രേമ വിവാഹം നാല് വർഷം മുമ്പായിരുന്നു. വിവാഹത്തിന് ശേഷം ഭർതൃസഹോദരനും മാതാവും സ്ത്രീധനം പോരെന്ന് പറഞ്ഞ് നിരന്തരം മകളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കാട്ടി കൃഷ്ണപ്രിയയുടെ മാതാവ് ഷൈലജ അന്തിക്കാട് പൊലീസിൽ പരാതി നൽകി. സഹിക്കവയ്യാതെ 50,000 രൂപ കടം വാങ്ങി നൽകി. ഇത് പോരെന്ന് പറഞ്ഞതോടെ വായ്പ എടുത്തും പണം നൽകി. മകളെ വെള്ള പുതപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. സി.ഐക്ക് പുറമെ എസ്.ഐ: അരുൺകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ രാജി, മുരുകദാസ്, അമൽ കൃഷ്ണദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |