ബാലരാമപുരം: നരുവാമൂട് മുളമൂടിന് സമീപം മൂത്രമൊഴിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഗൃഹനാഥനും മക്കൾക്കും ബന്ധുവിനും അക്രമി സംഘത്തിന്റെ ക്രൂര മർദ്ദനം. നരുവാമൂട് മുളമൂട് ഗോകുലം വീട്ടിൽ സോമൻ നാടാർ (82), മകൾ ഗോപിക( 23), മകൻ തുളസീധരൻ, ബന്ധു ശിവാനന്ദൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഊരൂട്ടമ്പലം വാണിയംകോട് മോഹനവിലാസത്തിൽ വിഷ്ണുമോഹൻ (39), മലയിൻകീഴ് ഗോവിന്ദമംഗലം പ്ലാങ്കാലവിള വീട്ടിൽ രാഹുൽ (29), മാറനല്ലൂർ കൂവളശ്ശേരി കടുകറക്കോണം വിശ്വഭവനിൽ കാംബ്ലി എന്ന വിനോദ് (43), ഊരൂട്ടമ്പലം കാരണംകോട് സുഭദ്രഭവനിൽ പ്രവീൺ (33), ഊരൂട്ടമ്പലം വാണിയംകോട് മോഹനവിലാസത്തിൽ രാഹുൽ (39) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. സോമൻ നാടാരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമിസംഘം മർദ്ദിക്കുകയായിരുന്നു. പിടിച്ചുമാറ്റുന്നതിനിടെയാണ് മക്കൾക്കും ബന്ധുവിനും മർദ്ദനമേറ്റത്. മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ സോമൻ നാടാരുടെ തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു. തുളസീധരന്റേയും ശിവാനന്ദന്റേയും തലയ്ക്കും പരിക്കുണ്ട്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സോമൻ നാടാരുടെ വീടിനടുത്താണ് രതീഷ് എന്നയാളുടെ ഭാര്യവീട്. ഇതിനു സമീപം സോമൻ നാടാർ പതിവായി മൂത്രമൊഴിക്കുന്നത് രതീഷ് പല തവണ വിലക്കിയിരുന്നു. ഇതിനിടെ രതീഷിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കൾ പ്രശ്നത്തിൽ ഇടപെടുകയും സോമൻ നാടാരുടെ കടക്ക് സമീപം അക്രമികളിലൊരാൾ മൂത്രമൊഴിക്കുകയും ചെയ്തതാണ് വാക്കുത്തർക്കത്തിലേക്കും തുടർന്ന് സംഘർഷത്തിലേക്കും നീങ്ങിയത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. മൂത്രമൊഴിച്ചതിനെച്ചൊല്ലിയുള്ള വ്യക്തിവൈരാഗ്യം സംഘർഷത്തിൽ കലാശിച്ചെന്നാണ് പൊലീസ് നിഗമനം. രതീഷ് സുഹൃത്തുക്കൾക്ക് മദ്യസത്കാരം നടത്തി ആക്രമണത്തിന് പദ്ധതിയിട്ടതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |