കൊച്ചി: പീഡനശ്രമത്തെ എതിർത്ത അറുപതുകാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒപ്പം ജോലിചെയ്തിരുന്ന പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. മട്ടാഞ്ചേരി പാലസ് റോഡ് പാലിയം ലെയിനിലെ വീട്ടിൽ ജോലിക്കാരിയായിരുന്ന ശകുന്തളയെ 2017 ജനുവരിയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇതേ വീട്ടിലെ ജോലിക്കാരനുമായിരുന്ന കർണാടക സ്വദേശി മഹേന്ദ്രദേവയുടെ ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ശരിവെച്ചത്.
ആരുമില്ലാതിരുന്ന സമയത്ത് വീടു വ്യത്തിയാക്കാനെത്തിയ ശകുന്തളയെ പ്രതി കയറിപ്പിടിക്കുകയും ബഹളം വെച്ചപ്പോൾ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെടുകയുമായിരുന്നു. വീട് പൂട്ടി താക്കോൽ അയൽപക്കത്ത് ഏൽപ്പിച്ച് മുങ്ങിയ പ്രതിയെ മൈസൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് എറണാകുളം അഡി. സെഷൻസ് കോടതി ജീവപര്യന്തവും പിഴയും വിധിച്ചത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
സംശയത്തിന്റെ ആനുകൂല്യം നൽകാനിടയില്ലാത്ത വിധം കൃത്യമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |