കായംകുളം: ആൾ താമസമില്ലാത്ത വീടുകളും കുടുംബ ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. കായംകുളം പാടീറ്റേടത്ത് പടീറ്റതിൽ ഷമീർ (വടക്കൻ, 34), കായംകുളം ഐക്യ ജംഗ്ഷനിൽ വരിക്കപള്ളി തറയിൽ സെമീർ (വാറുണ്ണി, 35) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
ചേപ്പാട് രണ്ട് വീടുകളിൽ കഴിഞ്ഞദിവസമുണ്ടായ മോഷണത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മാളിയേക്കൽ പെട്രോൾ പമ്പിന് സമീപമുള്ള കുടുംബ ക്ഷേത്രത്തിൽ നിന്നും പനയന്നാർകാവ് ക്ഷേത്രത്തിൽ നിന്നും മുൻപ് നഷ്ടമായിരുന്ന സാധനങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. പകൽ പെട്ടിവണ്ടിയിൽ മീൻ - ആക്രി കച്ചവടം നടത്തി ആൾത്താമസമില്ലാത്ത വീടുകൾ കണ്ടെത്തിയാണ് മോഷണം. പത്തിയൂർ, കരീലക്കുളങ്ങര, ചേപ്പാട്, കായംകുളം, കനകക്കുന്ന്, ചിങ്ങോലി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിവന്നിരുന്നത്.
പെട്ടിവണ്ടികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മോഷണ മുതലായ പൈപ്പ്, ഓട്ടുപാത്രങ്ങൾ, ഫ്രിഡ്ജ്, ഇൻവെർട്ടർ, ചെമ്പ് പാത്രങ്ങൾ എന്നിവ കായംകുളം ഐജ്യ ജംഗ്ഷനിലും പുളിമുക്കിലുമുള്ള ആക്രിക്കടകളിലായിരുന്നു വിറ്റഴിച്ചിരുന്നത്. പ്രതികളിൽ നിന്ന് വീട്ടുപകരണങ്ങൾ അടക്കമുള്ള മോഷണമുതലുകൾ കണ്ടെടുത്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായി പൊലീസ് പറഞ്ഞു. കരീലക്കുളങ്ങര സർക്കിൾ ഇൻസ്പെക്ടർ എം. സുധിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെഫീഖ്, സുരേഷ്, എ.എസ്.ഐമാരായ ജയചന്ദ്രൻ, സുരേഷ്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ എസ്.ആർ. ഗിരീഷ്, ബി.വി. അജിത്ത് കുമാർ, മണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |