ചേർപ്പ് : കുടുംബവഴക്കിൽ ഇടപെട്ടത് മൂലമുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കോടന്നൂർ സ്വദേശികളായ കൊടപ്പുള്ളി വീട്ടിൽ മണികണ്ഠൻ (29), പ്രണവ് (25), മാരാത്ത് വീട്ടിൽ ആഷിക് (24) എന്നിവരെയാണ് ചേർപ്പ് സി.ഐ ലൈജുമോന്റെ നേതൃത്വത്തിൽ പിടികൂടിയത്. വെങ്ങിണിശേരി ശിവപുരം കോളനിയിൽ കാരാട്ട് വീട്ടിൽ സുരേഷ് മകൻ മഹേഷാണ് (മനു 27) തിങ്കളാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്.
കോടന്നൂർ പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി ഒന്നോടെയായിരുന്നു സംഭവം. മണിക്കൂറുകളോളം രക്തം വാർന്ന് റോഡരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മഹേഷ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചേർപ്പ് പൊലീസെത്തിയാണ് മേൽനടപടി സ്വീകരിച്ചത്.
ഞായറാഴ്ച വൈകീട്ട് ശിവപുരം കോളനിയിലെ ഒരു വീട്ടിലെ കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉടലെടുക്കുന്നത്. ഇതറിഞ്ഞെത്തിയ അയൽവാസിയായ മഹേഷും മറ്റൊരുസംഘവും തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമായി. മഹേഷും കോടന്നൂർ സ്വദേശിയായ മണികണ്ഠൻ എന്ന ആന മണി, പ്രണവ്, ആഷിഖ് തുടങ്ങിയവർ തമ്മിലായിരുന്നു സംഘർഷം. സംഘർഷത്തിൽ ചിലർക്ക് പരിക്കേറ്റു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മണികണ്ഠനടക്കമുള്ള ഗുണ്ടാസംഘം മടങ്ങിയത്.
ഇവർ തമ്മിലുള്ള തർക്കം തീർന്ന ശേഷം മഹേഷ് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് കോടന്നൂരുള്ള സുഹൃത്തിന് ബൈക്ക് തിരികെ നൽകാനായി വരുമ്പോഴാണ് നടുറോഡിൽ ബൈക്ക് തടഞ്ഞുനിറുത്തി മൂവരും ചേർന്ന് അക്രമിച്ചത്. തലയ്ക്ക് ഹോക്കി സ്റ്റിക്ക് കൊണ്ട് അടിയേറ്റ് മഹേഷ് ബോധം കെട്ട് നിലത്തുവീഴുകയായിരുന്നു. രണ്ട് കൊലപാതക കേസിലെ പ്രതിയും കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളുമാണ് മണികണ്ഠൻ. കൊത്തുപണി ഫർണീച്ചർ തൊഴിലാളിയാണ് കൊല്ലപ്പെട്ട മഹേഷ്. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.സി.കുഞ്ഞി മോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി മൃതദേഹം രാവിലെ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മാതാവ് : ഓമന. സഹോദരങ്ങൾ : സന്തോഷ്, ശ്രീലക്ഷ്മി. സംസ്‌കാരം ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |