SignIn
Kerala Kaumudi Online
Saturday, 27 July 2024 8.12 AM IST

200 രൂപ ഫൈനുമടച്ച് എഴുതിത്തള്ളുന്ന നിലയിലേക്ക് മേയർ കണ്ടക്‌ടർ കേസ് മാറുമോ? നിയമവിദഗ്‌ദ്ധർ പറയുന്നത്

yedhu-mayor

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല. സർക്കാരുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.

പക്ഷേ അർണേഷ്‌കുമാർ കേസിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏഴു വർഷത്തിൽ താഴെയുള്ള കേസുകളിൽ അറസ്റ്റ് നിർബന്ധമല്ല. എന്നാൽ ഇത്തരം കേസുകളിൽ പ്രതികൾക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യമില്ലാ കുറ്റം ചുമത്തിയെങ്കിലും മേയർക്കും എം.എൽ.എയ്ക്കും മുൻകൂർജാമ്യത്തിന് ശ്രമിക്കാം. സർക്കാർ നിലപാട് ഇതിൽ നിർണായകമാകും. പ്രതിസ്ഥാനത്ത് മേയറും എം.എൽ.എയുമായതിനാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് സർക്കാർ അറിയിച്ചാൽ മുൻകൂർജാമ്യം കിട്ടും. എസ്.എഫ്.ഐ നേതാവായിരുന്ന ടി. ഗീനാകുമാരിയാണ് ഗവൺമെന്റ് പ്ലീഡർ. മേയർക്കും എം.എൽ.എയ്ക്കും മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹാജരാവേണ്ടി വരില്ലെന്നും അഭിഭാഷകരെത്തിയാൽ മതിയെന്നും നിയമവിദഗ്ദ്ധർ പറയുന്നു. മുൻകൂർജാമ്യം അനുവദിച്ചാൽ രണ്ട് ജാമ്യക്കാരെ ഹാജരാക്കി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം പ്രാബല്യത്തിലാക്കണം.

മേയർക്കും കൂട്ടർക്കുമെതിരെ തെളിവ് നശിപ്പിക്കലിന് ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യംകിട്ടുന്ന വകുപ്പാണ്. പക്ഷേ കുറ്റം ചുമത്തിയാൽ വിചാരണ സെഷൻസ് കോടതിയിലാക്കണം. പൊതുശല്യമുണ്ടാക്കിയതിനുള്ള വകുപ്പിന് 200രൂപ പിഴശിക്ഷയേയുള്ളൂ. അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരുമാസം തടവും പിഴയുമാണ് ശിക്ഷ. പൊതുഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിന് ശിക്ഷിച്ചാൽ അഞ്ച് പ്രതികളും ഒരുപോലെ അതനുഭവിക്കണം. മെമ്മറികാർഡ് കാണാതായതിനെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കേണ്ടിവരും.

 ഐ.പി.സി-447 നിലനിൽക്കില്ല

മേയർ, എം.എൽ.എ, ബന്ധുക്കളടക്കം അഞ്ച് പേർക്കെതിരെ ചുമത്തിയ അതിക്രമിച്ച് കയറൽ കുറ്റം (ഐ.പി.സി-447) കേസിൽ നിലനിൽക്കില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസ് പൊതുസ്വത്താണ്. ഇതിൽ റോഡിൽവച്ച് ആർക്കും പ്രവേശനമുണ്ട്. അതിനാൽ ബസിൽ കയറിയത് അതിക്രമത്തിന്റെ പരിധിയിൽ വരില്ല.

യാത്രക്കാർ സാക്ഷികളാകും

1. ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴിയെടുത്ത് സാക്ഷികളാക്കും. ഇവരുടെ പക്കൽ വീഡിയോയോ രേഖകളോ ഉണ്ടെങ്കിൽ ശേഖരിക്കും.

2. പ്രതികളുടെ മൊഴിയെടുക്കണം. തെളിവുകളുണ്ടെങ്കിൽ ശേഖരിക്കണം. നോട്ടീസ് നൽകി വിളിച്ചുവരുത്താം.

3. രേഖകളും തെളിവുകളുമില്ലെങ്കിൽ കേസ് എഴുതിത്തള്ളാൻ പൊലീസിന് കോടതിയിൽ റിപ്പോർട്ട് നൽകാം.

4. എഴുതിത്തള്ളൽ റിപ്പോർട്ടാണെങ്കിൽ കോടതി ഡ്രൈവർ യദുവിന് നോട്ടീസയയ്ക്കും. യദുവിന് എതിർഹർജി ഫയൽചെയ്യാനുമാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MAYOR, ARYA RAJENDRAN, KSRTC, YEDHU
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.