മലയിൻകീഴ്: മൂങ്ങോട് ഭാഗത്തുള്ള പ്രവർത്തനരഹിതമായ പാറക്വാറിയിൽ നിന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് 60 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൂങ്ങോട് സ്വദേശി അനൂപാണ് (28) കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് പാഴ്സലായി കേരളത്തിലേക്ക് എത്തിച്ച 187 കിലോ കഞ്ചാവ് കഴിഞ്ഞ വെള്ളിയാഴ്ച പേയാട് പിറയിൽ മഠത്തിൻവിള റോഡിലുള്ള വീട്ടിൽ നിന്ന് എക്സൈസ് പിടികൂടിയിരുന്നു. ഇതിന്റെ ബാക്കിയാണ് ഇന്നലെ പിടിച്ചെടുത്തത്.
നേരത്തെ കഞ്ചാവ് കണ്ടെടുത്ത വീട്ടിൽ എക്സൈസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഉടസ്ഥനായ അനീഷിനെ കണ്ടെത്താനായിരുന്നില്ല. ഇയാളുടെ കൂട്ടാളിയായ സജിയും ഓടി രക്ഷപ്പെട്ടു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നതിനിടെയാണ് കൂട്ടാളിയായ അനൂപ് പിടിയിലാകുന്നത്. പാഴ്സലായി എത്തിയ കഞ്ചാവ് അനീഷ് കരമനയെത്തിക്കുകയും അവിടെ നിന്ന് നാലുപേർ ചേർന്ന് ഇത് ഓട്ടോറിക്ഷയിൽ കടത്തുകയും ചെയ്തതായി സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് തെളിഞ്ഞിരുന്നു. ഇതിൽ ഉൾപ്പെട്ടയാളാണ് അനൂപ്. അനീഷിന്റെ വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ചത് അനൂപാണെന്നും അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്വാറിയിൽ ഒളിപ്പിച്ച കഞ്ചാവിനെക്കുറിച്ച് വിവരം ലഭിച്ചത്.
തിരുവനന്തപുരം അസി. എക്സൈസ് കമ്മിഷണർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സ്ക്വാഡ് തലവൻ ആർ. രാജേഷ്,
എക്സൈസ് ഉദ്യോഗസ്ഥരായ പ്രദീപ്റാവു, ആദർശ്, അജയകുമാർ, പ്രകാശ്, നജിമുദീൻ, ശിവൻ, കാട്ടാക്കട എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ അനീഷിനെയും സഹായിയായ സജിയെയും ഇനിയും പിടികൂടിയിട്ടില്ല.
ഫോട്ടോ: അറസ്റ്റിലായ അനൂപിനൊപ്പം എക്സൈസ് സംഘം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |