മുവാറ്റുപുഴ: മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി. എറണാകുളം ആയവന കുഴിമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യ (67) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമാണ് കൗസല്യ മരിച്ചതെന്നാണ് കരുതിയിരുന്നത്. എന്നാൽ ചില സംശയങ്ങൾ ഉയർന്നുവന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഞായറാഴ്ച വെെകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിലാണ് മൃതദേഹം കിടന്നിരുന്നത്. മക്കളായ സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും മറ്റും അറിയിച്ചത്. ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്ന സോബിൻ കല്ലുർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഡോക്ടറുടെ പരിശോധനയിലാണ് കൗസല്യയുടെ മരണം സ്വാഭാവികമല്ലെന്ന് കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ അറിയിച്ചു.
കഴുത്തിലെ പാടുകളും രക്തം കട്ടപിടിച്ച പാടും കണ്ടതോടെയാണ് കൊലപാതകമാണെന്ന് സംശയം ഉയർന്നത്. ഇന്ന് രാവിലെ മക്കളായ സിജോയെയും ജോജോയെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്തു. ഇതിനിടെ ജോജോ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് വിവരം. അമ്മ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകമെന്ന് ജോജാ പൊലീസിനോട് പറഞ്ഞു. തുടർന്ന് വീടിന്റെ ടോയ്ലറ്റിൽ നിന്ന് പ്രതി സ്വർണ മാല എടുത്ത് പൊലീസിന് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |