കൊല്ലം: കൊട്ടിയം വെൺമണിച്ചിറ പ്രതിഭ ലൈബ്രറിക്ക് സമീപം ബൈക്കിലെത്തിയ യുവാവിനെ പണം ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്നു യുവാക്കൾ പിടിയിൽ.
പ്രതിഭ ലൈബ്രറിക്ക് സമീപം താമസക്കാരായ ഷീജഭവനത്തിൽ സെൽവരാജൻ (36), ലജി വില്ലായിൽ അജിഫാർ (36), പള്ളിപ്പടീറ്റതിൽ അസീം (39) എന്നിവരെയാണ് കൊട്ടിയം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന് രാത്രി 10.30 ഓടെ ലൈബ്രറിക്ക് സമീപത്തുകൂടി ബൈക്കിൽ വരികയായിരുന്ന നഹാസ് ആണ് ആക്രമിക്കപ്പെട്ടത്. ബൈക്ക് തടഞ്ഞു നിറുത്തി പണം ആവശ്യപ്പെട്ടു. കൈവശമുള്ള പണം ഉമ്മയ്ക്ക് മരുന്ന് വങ്ങാനുള്ളതായതിനാൽ കൊടുക്കാൻ വിസമ്മതിച്ച വിരോധത്തിൽ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച് തറയിലിട്ടശേഷം മർദ്ദിക്കുകയായിരുന്നു. ബൈക്കും അടിച്ചു തകർത്തു. കൈയിലെ അസ്ഥിക്ക് പൊട്ടലും തലയ്ക്ക് ഗുരുതരമായ പരിക്കുമേറ്റ നഹാസ് മേവറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൊട്ടിയത്തെ ബാറിന്റെ പരിസരത്തു നിന്നാണ് സംഘത്തെ പിടികൂടിയത്. പ്രദേശവാസികളെ ഭയപ്പെടുത്തി പണം അപഹരിക്കുന്നവരാണ് സംഘാംഗങ്ങളെന്നും ആരും പരാതിപ്പെടാത്ത സാഹചര്യം മുതലെടുത്താണ് ഇവർ കവർച്ച തുടർന്നതെന്നും പൊലീസ് പറഞ്ഞു. കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത്ത് ജി.നായർ, ഷിഹാസ്, ജോയി, എ.എസ്.ഐ മധുസൂദനൻ, സി.പി.ഒമാരായ പോൾ ലോറൻസ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |