കോട്ടയം: സ്വകാര്യബസുകൾക്ക് വില കുറച്ച് വിൽപ്പന നടത്താനായി തമിഴ്നാട്ടിൽ നിന്ന് എത്തിച്ച 2,200 ലിറ്റർ വ്യാജ ഡീസൽ പിടികൂടി. നാഗമ്പടം ബസ് സ്റ്റാൻഡിൽ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ളക്സിലെ കടമുറിയിൽ നിന്നാണ് ഈസ്റ്റ് പൊലീസ് വ്യാജ ഡീസൽ പിടിച്ചെടുത്തത്. 13 പ്ലാസ്റ്റിക് ജാറുകളിലാണ് ഡീസൽ കടയിൽ സൂക്ഷിച്ചിരുന്നത്. 800 ലിറ്റർ വിൽപ്പന നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
ഈ ഡീസൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എൻജിൻ തകരാറിലാകുമെന്നും അപകടം ഉണ്ടായാൽ തീ പിടിക്കാൻ സാദ്ധ്യത കൂടുതലാണെന്നും ഈസ്റ്റ് എസ്.എച്ച്.ഒ റിജോ പി.ജോസഫ് പറഞ്ഞു.
കടമുറി മാസം 14,000 രൂപയ്ക്ക് മറ്രൊരാളിൽ നിന്ന് വാടകയ്ക്കെടുത്താണ് ഡീസൽ കച്ചവടം പൊടിപൊടിച്ചെതെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടു വന്ന ഡീസൽ ലിറ്ററിന് 70 രൂപ നിരക്കിലാണ് വിൽപ്പന. ഡീസൽ വില 100 കടന്നതോടെ ഇവിടെനിന്ന് ഡീസൽ വാങ്ങാൻ കൂടുതൽ ബസുകാർ എത്തിയിരുന്നു. .യഥാർത്ഥ ഡീസലിനൊപ്പം വ്യാജഡീസൽ ചേർത്താണ് വില്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ഡീസലിന് ബ്രൗൺ നിറമാണ്. ഉടമകൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കടമുറി സീൽ ചെയ്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |