പിടിച്ചെടുത്തത് കളിത്തോക്ക്
മുറിയെടുത്തത് ടാറ്റൂ ബിസിനസെന്ന പേരിൽ
തിരുവനന്തപുരം: കിള്ളിപ്പാലത്ത് ലോഡ്ജിൽ നിന്ന് പൊലീസിനെ പടക്കമെറിഞ്ഞശേഷം രക്ഷപ്പെട്ട കഞ്ചാവ് കച്ചവടക്കാരെ പിന്തുടർന്ന് പൊലീസ്. നഗരത്തിൽ നിന്ന് രക്ഷപ്പെട്ടശേഷം തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിലെ ഒളിത്താവളങ്ങളിൽ അഭയം തേടിയ സംഘം പൊലീസ് പിന്തുടരുന്നതായി മനസിലാക്കി പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.തമിഴ്നാട് അതിർത്തിയിലുള്ള ചില ഒളിത്താവളങ്ങളിലും നഗരത്തിലെ ചില പോക്കറ്റുകളിലും പൊലീസ് ഇവർക്കായുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ടാറ്റൂ ബിസിനസിനെന്ന പേരിലാണ് സംഘം ലോഡ്ജിൽ റൂമെടുത്തിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ലോഡ്ജ് ഉടമ പൊലീസിനോട് പറഞ്ഞു. ഇവർ താമസിച്ചിരുന്ന റൂമിൽ സ്ഥിരമായി ആളുകൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ടാറ്റൂ പതിക്കാനെത്തുന്നവരാണെന്നാണ് കരുതിയിരുന്നതെന്ന് അവർ വെളിപ്പെടുത്തി. ടാറ്റൂ പതിപ്പിക്കാനെന്ന വ്യാജേന ഒട്ടേറെ പേരാണ് കഞ്ചാവ് വാങ്ങാൻ ലോഡ്ജ് മുറിയിൽ എത്തിയിരുന്നത്. ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന മൊത്തവിതരണ സംഘമാണ് പിടിയിലായത്. ദിവസേന 3 മുതൽ 8 കിലോ വരെ കഞ്ചാവ് ഇവർ ചെറുകിട സംഘങ്ങൾക്ക് നൽകിയിരുന്നു.
നാലംഗ സംഘം താമസിച്ച ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിലാണ് പൊലീസിന് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. സംഘത്തിൽ നിന്നും പിടിച്ചെടുത്ത ഫോണുകളിലെ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. വൻകിട ചെറുകിട കഞ്ചാവ് വിതരണക്കാരും ചില്ലറ വിൽപനക്കാരും ആവശ്യക്കാരും അടക്കം ഒട്ടേറെപ്പേർ ഇവരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തിൽപ്പെട്ട കൂടുതൽ പേർ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇന്നലെ പിടിയിലായ നെടുങ്കാട് കടയ്ക്കൽ യോഗീശ്വരാലയത്തിൽ രജീഷിനെയും (22), പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും കോടതിയിൽ ഹാജരാക്കി. രജീഷിനെ കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് നർക്കോട്ടിക് സെൽ അസി. കമ്മിഷണർ ഷീൻ തറയിൽ വെളിപ്പെടുത്തി.
ചൊവ്വാഴ്ച സിറ്റി നർക്കോട്ടിക് സെല്ലും കരമന പൊലീസും കിള്ളിപ്പാലത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവും ആയുധങ്ങളും കണ്ടെത്തിയത്. കിള്ളിപ്പാലത്തെ ലോഡ്ജിൽ പരിശോധനയ്ക്കിടയിൽ പൊലീസിനെ നാടൻ പടക്കമെറിഞ്ഞ സംഘത്തിലുള്ളവർ നാട്ടുകാരെ വിരട്ടാൻ ഉപയോഗിച്ച മൂന്ന് തോക്കുകളിൽ ഒരെണ്ണം വ്യാജമാണെന്ന് പൊലീസ് വെളിപ്പെടുത്തി. തോക്കിന്റെ മാതൃകയിലുള്ള ലൈറ്ററാണിത്. കാഞ്ചി വലിച്ചാൽ തീ കത്തുന്ന തരം ലൈറ്ററാണ് ഇവർ പ്രധാനമായും ആളുകളെ വിരട്ടാൻ തോക്ക് എന്ന രീതിയിൽ ഉപയോഗിച്ചിരുന്നത് . ഇത് കടകളിൽ വാങ്ങാൻ കിട്ടുന്നതാണ്. കഴിഞ്ഞ ദിവസം പിടിച്ചെടുത്തവ വിശദമായി പരിശോധിച്ചപ്പോഴാണ് ഒരെണ്ണം ലൈറ്ററാണെന്ന് തിരിച്ചറിഞ്ഞത്. മറ്റ് രണ്ടെണ്ണം എയർഗണ്ണുകളാണ്. ഉഗ്ര ശബ്ദമാണ് ഇവയുടെ പ്രത്യേകത. ഇതും ആളുകളെ വിരട്ടാൻ ഉപയോഗിച്ചിരുന്നവയാണ് . തോക്കും ആയുധങ്ങളും ഓടി രക്ഷപ്പെട്ടവരുടെതാണെന്ന് സംഭവത്തിൽ കഴിഞ്ഞ ദിവസം പിടിയിലായ രണ്ടു പേരും മൊഴി നൽകി. പൊലീസിനെ വിരട്ടാൻ പടക്കമെറിഞ്ഞതും രക്ഷപ്പെട്ട് പോയവരാണെന്ന് ഇവർ ചോദ്യം ചെയ്യലിൽ പറഞ്ഞു . റിമാൻഡിലായ രജീഷിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |