കല്ലറ: കെട്ടിടനിർമ്മാണ സ്ഥലങ്ങളിൽ കറങ്ങിനടന്ന് ജോലിക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്ന സംഘത്തിലെ രണ്ടുപേർ പാങ്ങോട് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശ്ശേരി അടിവാരം മുപ്പതേക്കർ ആലമ്പടി ഹൗസിൽ ഷിബാബ് (26), താമരശ്ശേരി അടിവാരം മുപ്പതേക്കർ പുത്തൻവീടൻ ഹൗസിൽ അനസ് (25) എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് പറയുന്നതിങ്ങനെ: പാങ്ങോട് സ്റ്റേഷൻ പരിധിയിൽ കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് അടിക്കടി മൊബൈൽ ഫോൺ മോഷണം പോകുന്നത് പതിവായിരുന്നു. തുടർന്ന് പാങ്ങോട് എസ്.എച്ച്.ഒ എൻ. സുനീഷിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളും ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും കസ്റ്റഡിയിലായത്.
കിളിമാനൂർ തട്ടത്തുമലയിലെ ബന്ധുവീട്ടിൽ താമസിച്ചാണ് ഇവർ മോഷണങ്ങൾ ആസൂത്രണം ചെയ്തത്. വിവിധ ജില്ലകളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയെന്ന് പ്രതികൾ സമ്മതിച്ചതായും ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്നും പാങ്ങോട് പൊലീസ് അറിയിച്ചു. എസ്.ഐ അജയൻ, ഗ്രേഡ് എസ്.ഐ രാജൻ, സിവിൽ പൊലീസ് ഓഫീസർമാരായ സുധീഷ്, ബിനു, സജിത്ത്, അഖിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |