പന്തളം: ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റുചെയ്തു. പശ്ചിമ ബംഗാൾ മാൾഡ ഹരീഷ് ചന്ദ്രപൂർ ബോറൽ ഗ്രാമം സൺപുരം ശ്യാംചന്ദ്രൻദാസിന്റെ മകൻ ഫനീന്ദ്രദാസാണ് (45) കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ ദക്ഷിൺ ദിനാജ്പൂർ സ്വദേശി ബിഥാൻ ചന്ദ്ര സർക്കാർ (35) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിലെ വെയിറ്രിംഗ് ഷെഡിന് സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവും ശരീരത്തിൽ ചതവുമുണ്ടായാരിന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ഒരേ കെട്ടിടത്തിൽ രണ്ട് മുറികളിൽ താമസിക്കുകയായിരുന്നു ഇരുവരും. തിങ്കളാഴ്ച രാത്രിയിൽ പന്തളത്തെ ബാറിൽ ഇരുവരും ഒരുമിച്ചു മദ്യപിച്ചു. തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിലിരുന്ന് മദ്യത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തർക്കം അടിപിടിയിൽ കലാശിച്ചതോടെ ബിഥാൻ ചന്ദ്ര സർക്കാർ അവിടെക്കിടന്ന പാറക്കല്ലെടുത്ത് ഫനീന്ദ്രദാസിന്റെ തലയ്ക്കടിച്ചു. തല പൊട്ടി ചോര ഒഴുകുന്നതു കണ്ടതോടെ ഫനീന്ദ്രദാസിന്റെ താഴെ വീണുകിടന്ന മൊബെൽ ഫോണുമെടുത്ത് ഇയാൾ താമസിക്കുന്ന മുറിയിലെത്തി. അവിടെ നിന്ന് അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് തോന്നല്ലൂർ മൂലയിൽ ബന്ധു താമസിക്കുന്നിടത്തെത്തി കുളിച്ച് വസ്ത്രം മാറി പുലർച്ചെ തന്നെ ചെങ്ങന്നൂനൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഹൈദരാബാദിന് പോകാനായിരുന്നു ലക്ഷ്യം.
ഇരുവരും ബാറിലിരുന്നു മദ്യപിക്കുന്ന സി.സി.ടി.വി ദൃശ്യത്തിൽ നിന്നും മറ്റും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതോടെ പൊലീസ് കായംകുളം, മാവേലിക്കര. ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. ചെങ്ങന്നൂരിൽ പരിശോധന നടത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പന്തളം സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
അഡീഷണൽ എസ്.പി എൻ. രാജന്റെ നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്.പി ആർ.ബിനു, പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, എസ്.ഐ ബി.എസ്. ശ്രീജിത്, എ.എസ്.ഐമാരായ സന്തോഷ്, ഉണ്ണിക്കൃഷ്ണൻ, സി.പി.ഒമാരായ ശരത്, അമീഷ്, ജയപ്രകാശ്, അഖിൽ, പ്രകാശ്, ഹോം ഗാർഡ് മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫനീന്ദ്രദാസിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |