കിളിമാനൂർ: ഞാവേലിക്കോണം -പുളിമൂട് റോഡിൽ പാറയിൽക്കട മണികണ്ഠൻ (25) എന്ന വ്യാപാരിയുടെ അപകട മരണത്തിന് കാരണമായ വാഹനത്തിന്റെ ഡ്രൈവർ അറസ്റ്റിൽ. പോങ്ങനാട് കുന്നുംപുറത്ത് പുത്തൻ വീട്ടിൽ സജി (42 ) ആണ് അറസ്റ്റിലായത്. മന:പൂർവ്വമുള്ള മരണമല്ലെന്നും അപകട മരണമാണന്നും പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 21 ന് രാത്രി 10.30 മണിയോടെയാണ് പാറയിൽക്കടയിൽ എന്ന സ്ഥലത്തുവച്ച് വാഹനാപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റാണ് കിളിമാനൂർ മാർക്കറ്റിലെ വ്യാപാരിയായിരുന്ന കല്ലറ കെ.റ്റി കുന്ന് ചെറുവാളം ആതിര ഭവനിൽ മണികണ്ഠൻ (25) മരിച്ചത്. ഇത് കൊലപാതകമാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. മണികണ്ഠന്റെ മുഖത്ത് മാരകായുധംകൊണ്ടു വെട്ടിയതുപൊലുള്ള മുറിവുണ്ടായതാണിതിന് കാരണം. തുടർന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യ വി .ഗോപിനാഥിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.സുനീഷ് ബാബുവിന്റെ മേൽ നോട്ടത്തിൽ കിളിമാനൂർ എസ്.എച്ച്.ഒ എസ്.സനൂജ്, എസ്.ഐ വിജിത്ത് കെ നായർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പൊലിസ് അകടത്തിന്റെ സി. സി. ടി വി ദൃശ്യങ്ങൾ ശേഖരിക്കുകയും മണികണ്ഠൻ ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഒരു കാർ വന്നിടിച്ചത് വ്യക്തമായി കാണുകയും ചെയ്തു. ആ വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ച പൊലീസ് ,അതിൽ യാത്ര ചെയ്തിരുന്നവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ആ ദിവസം കാർ ഓടിച്ചിരുന്ന സജി ഒളിവിൽപ്പോയി എന്ന് വ്യക്തമാകുകയും ചെയ്തു.തുടർന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കർണാടകയിലേക്ക് പോയതായി മനസിലാക്കി.തുടർന്ന് ടി.സവാദ് ഖാൻ, സി.പി.ഒ മാരായ ഷംനാദ്,റിയാസ് എന്നിവരടങ്ങിയ സംഘം കർണാടകയിലെ പുരൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ക്വാട്ടേഴ്സിൽ നിന്ന് സജിയെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |