ആക്രമണം പരസ്യമദ്യപാനം വിലക്കിയപ്പോൾ
വർക്കല: ചെമ്മരുതി മുട്ടപ്പലത്ത് സി.ഐ.ടി.യു യൂണിയനിലെ ചുമട്ടുതൊഴിലാളിയെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്പിച്ചു. വർക്കല ടൗണിലെ ചുമട്ടുതൊഴിലാളിയായ മുട്ടപ്പലം കുന്നുംപുറത്ത് ആൻസി മൻസിലിൽ സുൽഫിക്കറിനെയാണ് (47) തിങ്കളാഴ്ച രാത്രി 7ഓടെ മൂന്നംഗസംഘം വീടിനുസമീപത്തുവച്ച് ആക്രമിച്ചത്.
സുൽഫിക്കറുടെ വീടിന് സമീപത്ത് കഴിഞ്ഞ ഏതാനും നാളുകളായി പരസ്യമായി മദ്യപിക്കുന്ന സംഘങ്ങൾ തമ്പടിക്കാറുണ്ട്. സംഭവ ദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ സുൽഫിക്കർ മൂന്നംഗസംഘം വീടിനുസമീപത്ത് മദ്യപിക്കുന്നത് വിലക്കിയപ്പോഴാണ് സംഘത്തിലുള്ളവർ പ്രകോപിതരായി വടിവാൾ ഉപയോഗിച്ച് ആക്രമിച്ചത്. സംഘത്തിലുണ്ടായിരുന്ന ഹമീദ് വടിവാളെടുത്ത് മുത്തു എന്ന ദേവൻ എന്നയാൾക്ക് നൽകിയെന്നും ഇയാൾ കഴുത്തിൽ വെട്ടാൻ ശ്രമിക്കുന്നതിനിടെ കുതറി മാറിയതിനാൽ മുഖത്താണ് വെട്ടേറ്റതെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ സുൽഫിക്കറിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുൽഫിക്കറിന്റെ മുഖത്ത് 25 സ്റ്റിച്ചുകളുണ്ട്. ഹമീദിനും മുത്തുവിനും പുറമേ ആഷിക് എന്നയാളും അക്രമി സംഘത്തിലുണ്ടായിരുന്നതായി അയിരൂർ പൊലീസ് പറഞ്ഞു. അപരിചിതരായ ചിലർ വീടിന് മുന്നിലുള്ള വഴിയിലൂടെ സഞ്ചരിക്കുന്നതിനെച്ചൊല്ലി സുൽഫിക്കറും അയൽവാസിയായ ഹമീദും തമ്മിൽ വാക്കുതർക്കമുണ്ടായിട്ടുണ്ട്. ഇതാണ് കഴിഞ്ഞദിവസത്തെ ആക്രമണത്തിൽ കലാശിച്ചത്. അക്രമി സംഘത്തിലെ മൂന്നുപേരും ഒളിവിലാണ്. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി അയിരൂർ സി.ഐ ശ്രീജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |