നെടുമ്പാശേരി: സന്ദർശകവിസയിൽ സ്ത്രീകളെ വിദേശത്തെത്തിച്ച് പെൺവാണിഭത്തിന് ഉപയോഗിക്കുന്ന മാഫിയകൾ സജീവമായതായി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്യുന്നു. എമിഗ്രേഷൻ പരിശോധനകളിൽ ഇളവുകൾ ലഭിക്കുന്ന വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നതെന്നാണ് സൂചന.
ഗൾഫിലെത്തിയശേഷം തൊഴിൽവിസ തരപ്പെടുത്തി സ്ഥിരംജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് മാഫിയാസംഘം സ്ത്രീകളെ വലയിലാക്കുന്നത്. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകളെ തൊഴിൽ വാഗ്ദാനംനൽകി റിക്രൂട്ട് ചെയ്ത് ഗൾഫിലെ വാണിഭസംഘത്തിന് കൈമാറുകയാണ്. കഴിഞ്ഞദിവസങ്ങളിൽ കൊച്ചി വിമാനത്താവളംവഴി കൊണ്ടുപോകാൻ ശ്രമിച്ച 12 ആന്ധ്രാസ്വദേശിനികളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയുണ്ടായി. ഇവരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ആന്ധ്ര കേന്ദ്രീകരിച്ചുള്ള റിക്രൂട്ടിംഗ് ഏജൻസികളുടെ കഥകൾ ലഭിച്ചത്. പിടിയിലായ സ്ത്രീകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിൽ പരിമിതികൾ ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വിദേശത്തേക്ക് സന്ദർശകവിസയിൽ പാസ്പോർട്ടുള്ള ആളുകൾ പോകുന്നത് തടയാനാകില്ല. ഇതിന് നിയമാനുസൃതം അംഗീകാരമുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രനിഷേധിച്ച പലസ്ത്രീകളും മറ്റു വിമാനത്താവളങ്ങൾവഴി പോയിട്ടുണ്ടെന്ന് അറിവായിട്ടുണ്ട്. നെടുമ്പാശേരിയിൽനിന്ന് മസ്കറ്റിലേക്ക് പോകാനാണ് ആന്ധ്രാസ്വദേശികളെത്തിയത്. ഇത്തരത്തിൽ എത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും പെൺവാണിഭ സംഘങ്ങളുടെ കൈകളിലെത്തുകയാണ്. ഇവരുടെ പിടിയിൽനിന്ന് വഴുതിപ്പോകുന്നവർ മിക്കവാറും ഗൾഫിലെ ജയിലുകളിലാണ് എത്തിച്ചേരുന്നത്.
സന്ദർശക വിസ നൽകുന്നതിൽ കർശനമായ നിബന്ധനകൾ ഉണ്ടാകുന്നില്ലെങ്കിൽ പെൺവാണിഭസംഘങ്ങൾ പ്രവർത്തനം തുടരും. ഇവിടെനിന്ന് കയറ്റിവിടുന്ന ഓരോ സ്ത്രീകളുടെയും തലയെണ്ണി വൻതുക റിക്രൂട്ടിംഗ് ഏജൻസികൾ സമ്പാദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |