മലയിൻകീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അസാം സ്വദേശി അറസ്റ്റിൽ. റിബുൻ അഹമ്മദിനെയാണ് (23, ഷാരൂഖാൻ) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇറച്ചിക്കോഴി വില്പന നടത്തുന്ന പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തിന്റെ കടയിലെ ജീവനക്കാരനാണ് പ്രതി.
പ്രേമം അഭിനയിച്ച് പെൺകുട്ടിയെ വശത്താക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പലവട്ടം പീഡനത്തിനിരയാക്കിയിട്ടുണ്ട്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞ് പ്രതി അസാമിലേക്ക് കടന്നു. വീണ്ടും കേരളത്തിൽ തിരിച്ചെത്തി വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുകയായിരുന്നു.
പ്രതിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും ലഭ്യമല്ലാതിരുന്നിട്ടും അതിഥി തൊഴിലാളികൾ താമസിച്ച് വരുന്ന വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റിബുൻ അഹമ്മദിനെ അറസ്റ്റ് ചെയ്തത്.
റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യ.വി. ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്ത്കുമാർ.കെ.എസ്, വിളപ്പിൽശാല പൊലീസ് ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ, എസ്.ഐ ഗംഗാപ്രാസാദ്, എ.എസ്.ഐ ബൈജു.ആർ.വി, ആനന്ദക്കുട്ടൻ, സി.പി.ഒമാരായ ഹരി, രതീഷ്,അജിൽ,ജയശങ്കർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാനസികമായി തകർന്ന പെൺകുട്ടിയെ കൗൺസലിംഗിന് വിധേയമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |