കൊച്ചി: കരയിൽ നിന്നുതിർന്ന വെടിയേറ്റാണ് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റതെന്ന് ബാലിസ്റ്റിക് വിദഗ്ദ്ധരുടെ പ്രാഥമിക കണ്ടെത്തൽ. ഐ.എൻ.എസ് ദ്രോണാചാര്യയുടെ 'ഫയറിംഗ് ബട്ടി'ന് പടിഞ്ഞാറു ഭാഗത്ത് നിന്നാണ് വെടിപൊട്ടിയതെന്നാണ് കരുതുന്നത്. ഇത് നാവിക സേനയുടെ തോക്കിൽ നിന്നാണോയെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇന്നലെ രാവിലെ ബാലിസ്റ്റിക് വിദഗ്ദ്ധർ കൊച്ചി തീരത്തെത്തി സാദ്ധ്യതകൾ വിലയിരുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥനും ഉച്ചയോടെ ഐ.എൻ.എസ് ദ്രോണാചാര്യയിലും എത്തിയിരുന്നു. മൂന്നാം തവണയാണ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ദ്രോണാചാര്യയിലെത്തുന്നത്.
സംഭവദിവസം ദ്രോണാചാര്യയിൽ പരിശീലനം നടന്നിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ന് ഉപയോഗിച്ച അഞ്ച് തോക്കുകൾ പൊലീസ് നേവിയോട് രേഖാമൂലം ആവശ്യപ്പെട്ടു. ഇവ പരിശോധിച്ച് ഉറപ്പുവരുത്തിയാൽ മാത്രമേ നേവിയുടെ തോക്കിൽ നിന്നാണോ വെടിയുതിർന്നതെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയൂ. നേരത്തേ കോസ്റ്റൽ പൊലീസിന്റെ ആവശ്യപ്രകാരം ഫയറിംഗ് പരിശീലന രേഖകൾ നാവികസേന കൈമാറിയിരുന്നു. ഷൂട്ടിംഗ് റേഞ്ചിന് അഭിമുഖമായി കടലിൽ ഒന്നരകിലോമീറ്റർ ദൂരത്തുവച്ചാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത്. ബോട്ടിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കണ്ടെടുത്ത വെടിയുണ്ട ഇൻസാസ് മെഷീൻ ഗണ്ണിന്റേതാണ്. നാവിക സേന ഇത്തരം തോക്കുകൾ ഉപയോഗിക്കുന്നുണ്ട്.
വെടിയുതിർന്നത് പരിശീലനകേന്ദ്രത്തിൽ നിന്നല്ലെന്ന നിലപാടിലാണ് നാവികസേന. നേവി മാത്രമല്ല, കോസ്റ്റൽ പൊലീസും ഐ.എൻ.എസ് ദ്രോണാചാര്യയിൽ പരിശീലനം നടത്താറുണ്ട്. 20 മീറ്റർ ഉയരമുളള ഭിത്തിയിലാണ് പരിശീലനം. ഭിത്തിയിൽ തട്ടിത്തെറിക്കുന്ന വെടിയുണ്ടകൾ ഒരു കിലോമീറ്റർ അകലെ സഞ്ചരിക്കുന്ന ബോട്ടിലേക്ക് എത്തില്ല. പരിശീലനത്തിനിടെ ഉതിർക്കുന്ന വെടിയുണ്ടകൾ പരമാവധി 200 മീറ്റർ ദൂരമേ സഞ്ചരിക്കൂവെന്നും നേവി വിശദീകരിക്കുന്നു. ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താമെന്ന നിലപാടിലാണ് പൊലീസ്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന് വെടിയേറ്റത്. സെബാസ്റ്റ്യന്റെ കാതിൽ അഞ്ച് തുന്നലുകളുണ്ട്. നാവികസേനയാണ് വെടിവച്ചതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |