തിരൂരങ്ങാടി: മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടിയെ തുടർന്ന് ജില്ലയിലെ റോഡുകളിൽ അപകട മരണങ്ങളില്ലാതെ പുതുവത്സരാഘോഷം. വിവിധ നിയമലംഘനങ്ങളിൽ 61 കേസുകൾ രജിസ്റ്റർ ചെയ്യുകയും
4,10,330 രൂപ പിഴ ചുമത്തുകയും ചെയ്തു.
ആർ.ടി.ഒ സി.വി.എം. ഷരീഫിന്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ സ്ക്വാഡുകളിൽ പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ താലൂക്കിലെയും പ്രധാന റോഡുകൾ, ദേശീയ, സംസ്ഥാന ഗ്രാമീണ പാതകൾ, പ്രധാന നഗരങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഡിസംബർ 31 ന് വൈകിട്ട് അഞ്ച് മുതൽ നിരത്തുകളിൽ പട്രോളിങ്ങും പരിശോധനയും ശക്തമാക്കി. വൈകിട്ട് തുടങ്ങിയ പരിശോധന പുലർച്ചെ ആറുമണിവരെ നീണ്ടുനിന്നു. റോഡിലെ അഭ്യാസ പ്രകടനങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ പരിശോധനയ്ക്കായി. മദ്യപിച്ചുള്ള വാഹനമോടിക്കൽ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ, നിയമവിരുദ്ധമായ ലൈറ്റുകൾ, അപകടം വരുത്തുന്ന രീതിയിലുള്ള വാഹനമോടിക്കൽ മുതലായവയുമായി റോഡിൽ ഇറങ്ങുന്നവർക്കെതിരെയാണ് പ്രധാനമായും പരിശോധന നടത്തിയത്. ഗുരുതര നിയമലംഘനം നടത്തിയ ഡ്രൈവർമാർ എടപ്പാൾ ഐ ഡി ടി ആറിലെ നിർബന്ധിത പരിശീലനം പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൾ സുബൈർ, എൻഫോഴ്സ്മെന്റ് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ. എം.വി.ഐമാരായ കെ.ആർ. ഹരിലാൽ, പി. ബോണി, ടി. മുസ്തജാബ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |