തൃശൂർ: ചാലക്കുടിയിലെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിൽ നിന്ന് ദിവസങ്ങളായി മദ്യം മോഷ്ടിക്കുന്നയാളെ പിടികൂടി. ആളൂർ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പിൽ മോഹൻദാസിനെയാണ് (45) ജീവനക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. പോട്ട പഴയ ദേശീയപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്. പല ദിവസങ്ങളിലായി അഞ്ച് ലിറ്ററോളം മദ്യമാണ് ഇയാൾ കടത്തിയത്.
കുറച്ച് നാളുകളായി പ്രീമിയം കൗണ്ടറിൽ സ്റ്റോക്ക് കുറയുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് മുണ്ടുടുത്ത് വരുന്ന മോഹൻദാസിനെ ജീവനക്കാർക്ക് സംശയം തോന്നിയത്. ഇക്കഴിഞ്ഞ ഒമ്പതിന് ഇയാളെ തിരിച്ചറിയുകയും ചെയ്തു. കഴിഞ്ഞ ദിവസം നാല് തവണയാണ് പ്രതി പ്രീമിയം കൗണ്ടറിലെത്തിയത്. അര ലിറ്ററിന്റെ കുപ്പി മുണ്ടിൽ ഒളിപ്പിച്ച് വയ്ക്കുന്നത് കണ്ട ജീവനക്കാർ പ്രതിയെ പിടികൂടുകയായിരുന്നു. അര ലിറ്ററിന്റെ മുന്തിയ ഇനം മദ്യം റാക്കിൽ നിന്നെടുത്ത് ആരുമറിയാതെ മുണ്ടിനുള്ളിൽ ഒളിപ്പിച്ച് വയ്ക്കുകയും പിന്നീട് വില കുറഞ്ഞ ബിയർ കുപ്പിയെടുത്ത് പണം നൽകി പോവുകയായിരുന്നു ഇയാളുടെ രീതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |