മക്കളെക്കുറിച്ച് കേൾക്കുന്ന ആരോപണങ്ങളിലും വിമർശനങ്ങളിലും പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാർ. ഇത്തരം പഴികൾ താനും ചെറുപ്പത്തിൽ കേട്ടിട്ടുള്ളതാണെന്നും മുതിർന്നവർ പുതിയ തലമുറയെ കുറ്റപ്പെടുത്തുമെന്നും നടൻ അഭിപ്രായപ്പെട്ടു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'പുറത്ത് കാണുന്നത് പോലെ കൂളായ അച്ഛനായിരുന്നില്ല ഞാൻ. എല്ലാവർക്കും നല്ല വഴക്ക് കൊടുക്കുമായിരുന്നു. പക്ഷേ മക്കൾ വളർന്ന് കഴിഞ്ഞപ്പോൾ എന്നെക്കാളും അറിവുള്ളവരായി. പിന്നെ ഓരോ തലമുറ കഴിയുമ്പോഴും പുതിയ തലമുറയെ കുറ്റപ്പെടുത്തും. ഇത് ഞങ്ങളും കേട്ട കാര്യങ്ങൾ തന്നെയാണ്. ഇപ്പോഴത്തെ കുട്ടികൾ വഴിപിഴച്ചവരാണെന്നാണ് പറയുന്നത്.
എന്റെ മക്കൾ ആൺകുട്ടികളുടെ കൂടെ കറങ്ങാൻ പോകുന്നു. ഒരു നിയന്ത്രണവും ഇല്ലാതെ കണ്ടവന്റെ കൂടെ കറങ്ങാൻ പോകുന്നു എന്നൊക്കെ പറയുന്നു. ഇതിലെ കാര്യമെന്താണെന്ന് വച്ചാൽ ആ പ്രായത്തിൽ എനിക്കും പെൺകുട്ടികളുടെ കൂടെ പോകാനൊക്കെ ആഗ്രഹമുണ്ടായിരുന്നു. അഥവാ എവിടെയെങ്കിലും പോയാലും വീട്ടിൽ കള്ളം പറയും. ഇപ്പോഴത്തെ കുട്ടികൾ കള്ളം പറയുന്നില്ല എന്നതാണ് വ്യത്യാസം.
എന്നാലും കുട്ടികളോട് മൂല്യങ്ങൾ മനസിലാക്കണമെന്നും അതിനെ ബഹുമാനിക്കണമെന്നും ഞാൻ പറയാറുണ്ട്. എതിരെ നിൽക്കുന്നത് ആരാണെങ്കിലും അവരെ ബഹുമാനിക്കണം. കൊടുക്കുന്നതേ തിരിച്ച് കിട്ടുകയുള്ളൂ. മാത്രമല്ല എന്തും അമിതമായി ഉപയോഗിക്കുന്നത് ദോഷമാണ്. സോഷ്യൽ മീഡിയ അടക്കമുള്ളവ അമിതമായി ഉപയോഗിക്കുന്നത് ദോഷമാണ്'- കൃഷ്‌ണകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |