തിരുവനന്തപുരം: എൻ.ടി.എ നടത്തിയ നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.
ഭരണകക്ഷിയംഗം എം.വിജിൻ അവതരിപ്പിച്ച ഉപക്ഷേപം സഭ രണ്ടുമണിക്കൂർ ചർച്ച ചെയ്തു. പിന്നീട് സഭയുടെ പാെതുവികാരമായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദു അവതരിപ്പിച്ച പ്രമേയം സഭ ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. എൻ.ടി.എയുടെ കാര്യക്ഷമതയും വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്നു എംഎൽഎമാർ കുറ്റപ്പെടുത്തി.
പരീക്ഷാ മാഫിയയെ കേന്ദ്ര സർക്കാരും ബി.ജെ.പിയും പിന്തുണയ്ക്കുകയാണെന്ന് വിജിൻ ആരോപിച്ചു. എൻ.ടി.എ കടുത്ത അനാസ്ഥയാണ് കാണിച്ചത്. 24 ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ പരീക്ഷയെ ആശ്രയിക്കുന്നു. ബീഹാറിലെ പട്നയും ഗുജറാത്തിലെ ഗോധ്രയും തിരിമറിയുടെ രണ്ട് പ്രഭവകേന്ദ്രങ്ങളാണെന്നും വിജിൻ ചൂണ്ടിക്കാട്ടി.സംസ്ഥാനങ്ങൾക്കു പ്രവേശന പരീക്ഷ നടത്താൻ അനുമതി നൽകണമെന്നു പി.സി.വിഷ്ണുനാഥ് ആവശ്യപ്പെട്ടു. പി.എസ്.സി. പരീക്ഷകളിലും ക്രമക്കേടുണ്ടെന്നും അതു തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. ഫലപ്രദമായി നടത്തിയിരുന്ന സംസ്ഥാനതല പരീക്ഷ റദ്ദാക്കിയാണ് നീറ്റ് കൊണ്ടുവന്നതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തളച്ചിട്ട എൻ.ടി.എയുടെ നടപടിയെ നിയമസഭ ശക്തമായി അപലപിക്കുന്നു.
എൻ. ടി. എയെ ശക്തമായി പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാരും ഉത്തരവാദിയാണെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ പ്രവേശനത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭീതിയും ആശങ്കയും അകറ്റാൻ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടു.
#കുഴൽനാടന്
എതിരെ സ്പീക്കർ
കേരളത്തിലെ പി.എസ്. സി പരീക്ഷകളടക്കം പരിശോധിക്കണമെന്ന് പറഞ്ഞ മാത്യു കുഴൽ നാടനെ സ്പീക്കർ വിമർശിച്ചു. ഗ്യാലറിക്ക് വേണ്ടിയാണ് മാത്യു നിരന്തരം സംസാരിക്കുന്നതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. തന്റെ പ്രസംഗത്തിൽ മാത്രമാണ് സ്പീക്കർ എപ്പോഴും ഇടപെടുന്നതെന്ന് മാത്യു കുഴൽനാടനും പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |