
തിരുവനന്തപുരം: മുന്നണികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയതോടെ പ്രചാരണരംഗത്ത് സജീവമാണ് സ്ഥാനാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പിന് ഇനി വെറും 17 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അധികാരത്തില്‍ തുടരാന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും സാന്നിദ്ധ്യം ശക്തിപ്പെടുത്താന്‍ ബിജെപിയും രംഗത്തുണ്ട്. പല മണ്ഡലങ്ങളിലും ത്രികോണ മത്സരവും നടക്കുന്നുണ്ട്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച അതേക്കാര്യം ഇത്തവണയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്.
കേരളത്തിലെ 16 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ നേര്‍ക്കുനേര്‍ മത്സരിച്ച അതേ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് ഇത്തവണയും പരസ്പരം പോരിനിറങ്ങുന്നത്. ഇതില്‍ നേരിയ വ്യത്യാസത്തിന് പരാജയമറിഞ്ഞവരും അപ്രതീക്ഷിത തോല്‍വി വഴങ്ങിയവരും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാമെന്ന് തോറ്റവര്‍ കണക്ക്കൂട്ടുമ്പോള്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാണ് സിറ്റിംഗ് എംഎല്‍എമാരുടെ ശ്രമം.
വടക്കേ അറ്റത്തെ മഞ്ചേശ്വരം മണ്ഡലമാണ് ഇതില്‍ ആദ്യം. യുഡിഎഫിനായി ലീഗിന്റെ എകെഎം അഷറഫും എന്‍ഡിഎക്കായി കെ സുരേന്ദ്രനുമാണ് ഇവിടെ മത്സരിക്കുന്നത്. 2021ല്‍ 745 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ ഐസി ബാലകൃഷ്ണനും സിപിഎമ്മിനായി എംഎസ് വിശ്വനാഥനുമാണ് പോരിനിറങ്ങുന്നത്. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയും സിറ്റിംഗ് എംഎല്‍എ കുഞ്ഞഹമ്മദ് മാസ്റ്ററും തമ്മിലാണ് പോരാട്ടം. വെറും 333 വോട്ടുകള്‍ക്കാണ് 2021ല്‍ ഇടത് സ്ഥാനാര്‍ത്ഥി വിജയിച്ചത്.
പാലക്കാട് ജില്ലയിലെ തൃത്താലയാണ് ഇക്കാര്യത്തില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്നത്. കോണ്‍ഗ്രസിന്റെ വി.ടി ബല്‍റാം, സിപിഎമ്മിന്റെ മന്ത്രി എംബി രാജേഷ് എന്നിവര്‍ തമ്മിലാണ് ഇത്തവണയും തൃത്താലയിലെ പോരാട്ടം. 3016 വോട്ടുകള്‍ക്കാണ് എംബി രാജേഷ് 2021ല്‍ ജയിച്ച് കയറിയത്. പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ എ പ്രഭാകരനും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും തമ്മിലുള്ള പോരാട്ടവും ആവര്‍ത്തിക്കും. 25,734 വോട്ടുകള്‍ക്കാണ് സിപിഎം 2021ല്‍ ഇവിടെ വിജയിച്ചത്.
ഇരിങ്ങാലക്കുടയില്‍ മന്ത്രി ആര്‍ ബിന്ദുവും തോമസ് ഉണ്ണ്യാടനും കളമശ്ശേരിയില്‍ മന്ത്രി പി രാജീവും അബ്ദുള്‍ ഗഫൂറും പാലായില്‍ ജോസ് കെ മാണിയും മാണി സി കാപ്പനും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ അനില്‍ കുമാറും കുന്നത്തുനാട്ടില്‍ പിവി ശ്രീനിജനും വിപി സജീന്ദ്രനും വീണ്ടും പോരടിക്കും. പൂഞ്ഞാര്‍, അരൂര്‍, ചവറ, പത്തനാപുരം, ചടയമംഗലം എന്നീ മണ്ഡലങ്ങളിലും 2021ല്‍ നേര്‍ക്കുനേര്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |