
കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന അതിരാത്രത്തിലെ പ്രധാന ഹോമങ്ങൾ ഇന്നാരംഭിക്കും. യാഗം ആരംഭിച്ച് ഇതുവരെയുള്ള ഹോമങ്ങൾ പടിഞ്ഞാറുള്ള പ്രാചീന വംശ ശാലയിലാണ് നടന്നിരുന്നത്. ഇന്ന് അഗ്‌നിയെ പ്രാചീനവംശത്തിൽ നിന്ന് ഉത്തരവേദിയിലേക്ക് കൊണ്ടുപോകുന്ന ചടങ്ങായ അഗ്‌നിപ്രണയനം നടക്കും.
ശേഷമുള്ള ഹോമങ്ങൾ ഗരുഡാകൃതിയിലുള്ള ഉത്തരവേദിയായ ശ്യേനചിതിയിലായിരിക്കും . കഴിഞ്ഞ അഞ്ച് ദിവസമായി നടക്കുന്ന ശ്യേനചിതി നിർമാണം ഇന്നലെ പൂർത്തിയായി. യാഗത്തിലെ 'അധ്വര്യു' പ്രധാന പുരോഹിതൻ സാകേത് അവധാനി വിശിഷ്ടമായ മന്ത്രങ്ങൾ ചൊല്ലി ഓരോ നിരയിലും 200 ഇഷ്ടികകൾ വച്ച്ണ് ശ്യേനചിതി നിർമിച്ചത്. ഇങ്ങനെ 1000 ഇഷ്ടികകളാണ് ശ്യേനചിതിയിലുള്ളത്. അഗ്‌നി പ്രണയനം കൂടാതെ ശ്രീരുദ്ര ഹോമം, പ്രവർഗ്യോദ്വസനം, വൈശ്വാനരീയേഷ്ടി, വസോർധാരാ ഹോമം, ഹവിർധാന പ്രവർത്തനം, സദോനിർമ്മാണം, ധിഷ്ണിയാചയനം, അഗ്നിഷോമീയ യാഗം, അഗ്‌നിഷോമീയ പ്രണയനം, പ്രധാനയാഗം, വസ്തിവരീ ഗ്രഹണം, ദേവസുവാ ഹവിർയാഗം, ഹവിർയാഗം, വസ്തീവരീ പരിഹരണം, സായന്ദോഹം, അന്വാധാനം തുടങ്ങി അപൂർവമായ ഒട്ടേറെ ഹോമങ്ങൾ ഇന്ന് നടക്കും. രാവിലെ 6.30ന് തുടങ്ങുന്ന ചടങ്ങുകൾ രാത്രി 9.30 വരെ നീണ്ടുനിൽക്കും. കത്തുന്ന ചൂടിലും ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ഇന്നലെ മഹാഗ്നിചയനം അരങ്ങേറി. അപൂർവ വേദമന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ കൃത്യമായ ആചാരാനുഷ്ഠാനങ്ങളോടെ നടന്ന മഹാഗ്നിചയനം അതിരാത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. അതിരാത്ര യജ്ഞഭൂമി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |