350 ഓളം കുട്ടികൾക്ക് പ്രയോജനം , 19ന് തുടക്കമാവും
തിരുവനന്തപുരം: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന പ്ളസ് വൺ വിദ്യാർത്ഥികളെ മുന്നിലെത്തിക്കാൻ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കേരളം നടപ്പാക്കുന്ന സ്കഫോൾഡ് പദ്ധതി സംസ്ഥാനത്തെ
350 ഓളം വിദ്യാർത്ഥികൾക്ക് പ്രയോജനമാവും. ഒരു ജില്ലയിൽ നിന്ന് 25 കുട്ടികളെ വീതം ഉൾപ്പെടുത്തിയുള്ള പദ്ധതിയുടെ പ്രവർത്തനം 19ന് ആരംഭിക്കും.
അതത് ജില്ലയിലെ മെന്റർമാർക്കായിരിക്കും കുട്ടികളുടെ ചുമതല. അഞ്ചു കുട്ടികൾക്ക് ഒരു മെന്റർ. പഠനത്തിനൊപ്പം തൊഴിൽ വിദ്യാഭ്യാസവും നൽകും. ഹയർ സെക്കൻഡറിക്ക് ശേഷം ദേശീയ, അന്തർദേശീയ മത്സര പരീക്ഷകൾക്കും ഇത് കുട്ടികളെ പ്രാപ്തരാക്കും. ആശയ വിനിമയ ശേഷി, വ്യക്തിഗത സവിശേഷതകൾ
എന്നിവ വളർത്തി മികച്ച കരിയർ ഉറപ്പാക്കും. മെച്ചപ്പെട്ട വിദ്യാഭ്യാസവും, നൈപുണ്യ പരിശീലനവും നൽകി ആശയവിനിമയശേഷി വർദ്ധിപ്പിക്കും.
സിവിൽ സർവീസ്, അഗ്രികൾച്ചർ, ഫിഷറീസ് തുടങ്ങി ഏതു മേഖലയിലേക്ക് തിരിഞ്ഞ് പഠിക്കുന്നതിനും ആവശ്യമായ സഹായം സ്കഫോൾഡിലൂടെ ലഭിക്കും. മാനവിക, ശാസ്ത്ര വിഷയങ്ങൾക്കൊപ്പം, ഐ.ടി, ടെക്നോളജി, ഐ.ഐ.ടി പോലുള്ള വിഭാഗങ്ങളിലെ പഠനവുമുണ്ടാവും. ലോകബാങ്കിന്റെ ഭാഗമായുള്ള സ്റ്റാർസ് എന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമാണ് സ്കഫോൾഡ്. ബി.പി.എൽ വിഭാഗത്തിലുള്ള,പത്താം ക്ലാസ് പരീക്ഷയിൽ 90 ശതമാനം മാർക്ക് ലഭിച്ച, പൊതുവിദ്യാലയത്തിലെ പ്ളസ് വൺ വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. 80 ശതമാനം മാർക്ക് നേടിയ പട്ടികജാതി ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾക്കും പദ്ധതിയിൽ ചേരാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |