
തിരുവനന്തപുരം: പി എസ് സിയുടെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാൻ ഉദ്യോഗാർത്ഥികൾക്ക് വ്യാജ കത്ത് ലഭിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.
പരിശോധനയ്ക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പി എസ് സിയുടെ ലെറ്റർ ഹെഡിൽ ഏതാനും ഉദ്യോഗാർത്ഥികൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു. അവർ ഈ കത്തും സർട്ടിഫിക്കറ്റുകളുമായി എത്തിയപ്പോഴാണ് നിർദ്ദേശം വ്യാജമാണെന്ന് മനസ്സിലായത്. ഇതിനെത്തുടർന്ന് തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് പ്രത്യക അന്വേഷണ സംഘം രൂപീകരിച്ചത്.
തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമ്മീഷണർ ബിജി ജോർജ് ആണ് സംഘത്തലവൻ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി നാഗരാജുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരിക്കും പ്രവർത്തനം. സൈബർ സിറ്റി അസിസ്റ്റൻറ് കമ്മീഷണർ ഡികെ പൃഥ്വിരാജ് അന്വേഷണ ഉദ്യോഗസ്ഥൻ ആയിരിക്കും. അടൂർ ഡിവൈ എസ് പി ആർ ജയരാജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി ഹരിലാൽ, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.പി. ഫർഷാദ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സബ് ഇൻസ്പെക്ടർ പി എൽ വിഷ്ണു എന്നിവരാണ് സംഘാംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |