ആലപ്പുഴ: വിരമിച്ചെങ്കിലും കാക്കി പ്രണയമാണ് എസ്.ഐ ആയിരുന്ന അബ്ദുൾ ജലീലിനെ വീണ്ടും തയ്യൽക്കാരനാക്കിയത്. കാക്കിയെ ജീവിതത്തോട് ചേർക്കാനുള്ള ആഗ്രഹത്തിലാണ് വിശ്രമ ജീവിതത്തിലും തയ്യൽ ജോലി പൊടിതട്ടി എടുത്തതെന്നാണ് ജലീൽ പറയുന്നത്.
കാക്കി മാത്രം തുന്നുന്ന ജലീലിനെ തേടി നിരവധി സേനാംഗങ്ങളാണ് ആലപ്പുഴ എ.ആർ ക്യാമ്പിന് സമീപമുള്ള എ.ജെ.എസ് പൊലീസ് മാർട്ടിലെത്തുന്നത്. സേനയുമായി ബന്ധപ്പെട്ട മുഴുവൻ സാധനങ്ങളും ഇവിടെ ലഭിക്കും. കടയിലെത്തുന്നവരുടെ അളവെടുത്ത ശേഷം വീട്ടിലിരുന്നാണ് തയ്യൽ. പൊലീസ്, എക്‌സൈസ്, ഫയർഫോഴ്സ്, ജയിൽ, ഫോറസ്റ്റ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻ.സി.സി എന്നിവരുടെ യൂണിഫോമും ജലീൽ തയ്‌ക്കുന്നുണ്ട്. ഡിവൈ.എസ്.പി റാങ്ക് വരെയുള്ളവർക്ക് യൂണിഫാം തയ്ച്ചിട്ടുണ്ട്.
ആലപ്പുഴ സ്വദേശി അബ്ദുൾ ജലീൽ 1993ലാണ് കോൺസ്റ്റബിളായി കെ.എ.പി-മൂന്ന് ബറ്റാലിയനിലെത്തിയത്. 2020ൽ എസ്.ഐയായി വിരമിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ജോലി ചെയ്‌തു. ഭാര്യ: നദീറ. മക്കൾ: അജ്മൽ, അഫ്സൽ, ആദിൽ.
ആൾക്കൂട്ടത്തിലൊരാളായി, ജലീലും തയ്യൽക്കട തുടങ്ങി
എസ്.എസ്.എൽ.സി കഴിഞ്ഞാണ് ജലീലി തയ്യൽ പഠിച്ചത്. തുടർന്ന് ആലപ്പുഴയിലെ തട്ടുങ്കൽ ഗാർമന്റ്സിൽ ജീവനക്കാരനായി. അതിനിടെ ഒരു ദിവസം റോഡിലൂടെ പോകുമ്പോൾ ഇന്ദിരാഗാന്ധി സ്വയംതൊഴിൽ പദ്ധതി വായ്പയുടെ അപേക്ഷ വാങ്ങാനായി ജില്ലാ വ്യവസായ ഓഫീസിൽ നീണ്ട നിര കണ്ടു. ജലീലും ഫോം വാങ്ങി പൂരിപ്പിച്ച് സമർപ്പിച്ചു. 15,000 രൂപ വായ്‌പ ലഭിച്ചതോടെ 1984ൽ തയ്യൽ മെഷീൻ വാങ്ങി 'നസീബ് ഗാർമന്റ്സി" ന് തുടക്കം കുറിച്ചു. പൊലീസിൽ ജോലിയായതോടെ സ്ഥാപനം അടച്ചു.
പൊലീസ് കുടുംബം
ജലീലിന്റെ പിതാവ് കെ.എം. സീതി ആർമിയിൽ നിന്ന് വിരമിച്ച ശേഷം പൊലീസ് ഡ്രൈവറായിരുന്നു. ജ്യേഷ്‌ഠൻ എസ്. മുഹമ്മദ് കബീർ ഡിവൈ.എസ്.പിയായാണ് വിരമിച്ചത്. അനുജൻ അബ്‌ദുൾ നാസറും എസ്.ഐയായിരുന്നു.
'പൊലീസ് യൂണിഫോമിനോടുള്ള ഇഷ്‌ടമാണ് അത് തുന്നുന്ന ജോലി തിരഞ്ഞെടുക്കാൻ കാരണം. മറ്റിടങ്ങളിലെ നിരക്കിനേക്കാൾ കുറച്ചേ വാങ്ങൂ. മാന്യമായ തുക പെൻഷനുള്ളതിനാൽ കച്ചവടക്കണ്ണില്ല".
- എസ്. അബ്ദുൾ ജലീൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |