കോവളം: കർണാടകയിലെ ബെൽഗാമിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അവധിയാഘോഷിക്കാൻ നാട്ടിലേക്ക് വന്ന മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. വെങ്ങാനൂർ, പനങ്ങോട്, മുട്ടയ്‌ക്കാട് തുലവിളക്ക് സമീപം കിഴക്കെ വിളവീട്ടിൽ ബിനു രാജയ്യൻ (44), ഭാര്യ ഷീന എസ്.എസ് (38) എന്നിവരാണ് മരിച്ചത്. മക്കളായ നവീൻ (17), നിമിഷ (12) എന്നിവരെ ഗുരുതര പരിക്കുകളോടെ ബെൽഗാം സിവിൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്‌ക്ക് ശങ്കേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം.
സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ ബിനു വർഷങ്ങളായി നവി മുംബയിലെ നേറുൽ റെയിൽവേ സ്റ്റേഷന് സമീപം നേറുൽ സെക്ടർ 14ലാണ് താമസം. ഞായറാഴ്ച രാവിലെ ആറിനാണ് കുടുംബം യാത്ര തുടങ്ങിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനായി പെട്ടെന്ന് ബ്രേക്കിട്ടതിന തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന മഹേന്ദ്ര സൈലോ കാർ തലകീഴായി മറിഞ്ഞെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ബന്ധുക്കൾ ബെൽഗാമിലേക്ക് പോയി. കഴിഞ്ഞയാഴ്ച നാട്ടിലെത്തുമെന്ന് ബിനു ബന്ധുക്കളോട് പറഞ്ഞെങ്കിലും ജോലിത്തിരക്ക് കാരണം നടന്നില്ല. ധനുവച്ചപുരം കരിക്കകം സ്വദേശിയായ ബിനു തുലവിള ലൂഥറൻ ചർച്ചിന് സമീപം വാങ്ങിയ ഭൂമിയിൽ വീട് വയ്ക്കാനും പദ്ധതിയിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |