ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയ്ക്ക് പുതിയ കുതിപ്പേകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ടെലികോംവകുപ്പ് നടത്തുന്ന 5ജി സ്‌പെക്‌ട്രം ലേലത്തിൽ പ്രധാന മത്സരം റിലയൻസ് ജിയോയും ഭാരതി എയർടെല്ലും തമ്മിൽ. വൊഡാഫോൺ-ഐഡിയ (വീ), അദാനി ഗ്രൂപ്പിന്റെ പുത്തൻ സംരംഭമായ അദാനി ഡേറ്റ നെറ്റ്‌വർക്സ് എന്നിവയാണ് ലേലത്തിൽ പങ്കെടുക്കുന്ന മറ്റ് കമ്പനികൾ. കടക്കെണിയിൽ നട്ടംതിരിയുന്ന 'വീ' മറ്റുള്ളവർക്ക് വലിയ വെല്ലുവിളി ഉയർത്തുന്നില്ല. അദാനി ഗ്രൂപ്പ് സ്വന്തം ആവശ്യത്തിനാണ് സ്‌പെക്‌ട്രം നേടുന്നത്. അതിനാലാണ് പ്രധാന മത്സരം ജിയോയും എയർടെല്ലും തമ്മിലായത്.
ഇന്നലെ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ നടന്ന ലേലത്തിൽ നാല് റൗണ്ടുകളാണ് പൂർത്തിയായത്. രണ്ടാംദിനമായ ഇന്ന് അഞ്ചാംറൗണ്ടോടെ ലേലം പുനരാരംഭിക്കും. പത്ത് ബാൻഡുകളിലായി മൊത്തം 4.3 ലക്ഷം കോടി രൂപ മതിക്കുന്ന 72 ജിഗാഹെട്‌സ് സ്‌പെക്‌ട്രമാണ് ലേലം ചെയ്യുന്നത്. ഇതിലൂടെ 75,000 കോടി മുതൽ ഒരുലക്ഷം കോടിവരെ സമാഹരിക്കാനാകുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു.
അതിവേഗ ഇന്റർനെറ്റ് സൗകര്യത്തിന്റെ അഞ്ചാംതലമുറയായ 5ജിയിൽ ഡൗൺലോഡിന് സൂപ്പർഫാസ്‌റ്റ് വേഗമാണുള്ളത്. 4 ജിയേക്കാൾ വേഗം 10 മടങ്ങ്. വിദ്യാഭ്യാസം, ആരോഗ്യം, ഓട്ടോമൊബൈൽ, വിർച്വൽ റിയാലിറ്റി, ഗെയിമിംഗ് തുടങ്ങി നിരവധി മേഖലകൾക്ക് കുതിപ്പേകാൻ 5ജിക്ക് കഴിയും.
ലേലത്തിൽ പങ്കെടുക്കാനായി ജിയോ 14,000 കോടിയും എയർടെൽ 5,500 കോടിയും കെട്ടിവച്ചിട്ടുണ്ട് (ഇ.എം.ഡി). 2,200 കോടിയാണ് വീ കെട്ടിവച്ചത്. അദാനി 100 കോടി രൂപയും.
ഇ.എം.ഡിയുടെ എട്ടിരട്ടിവരെ മൂല്യത്തിന് കമ്പനികൾക്ക് ലേലം വിളിക്കാം. 20 വർഷത്തേക്കാണ് വിജയിക്ക് സ്‌പെക്‌ട്രം അനുവദിക്കുക. ബാക്കിത്തുക ഓരോവർഷത്തിന്റെയും തുടക്കത്തിൽ തുല്യഗഡുക്കളായി അടയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |