കൊച്ചി: അങ്കണവാടികളിലെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും ഉൾപ്പെടുത്തി മെനു പുതുക്കി. കുട്ടികളിലെ വളർച്ചമുരടിക്കൽ, ഭാരക്കുറവ് എന്നിവ പരിഹരിക്കുന്നതിനും വിശപ്പ് രഹിത കേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമാണിത്. ഇതുവരെ ധാന്യങ്ങളും പച്ചക്കറിയുമായിരുന്നു പ്രധാനമെനു.
ലിറ്ററിന് 50 രൂപാ നിരക്കിൽ ഒരു കുട്ടിക്ക് 125 മില്ലി ലിറ്റർ മിൽമ പാൽ നൽകും. പ്രാദേശിക ക്ഷീരസൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവരിൽ നിന്നുള്ള പാലും ഉപയോഗിക്കാം.
ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഒപ്പം ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അങ്കണവാടികളിലും ഉദ്ഘാടനം നടക്കും.
നടപ്പുവർഷം 31.50 കോടി രൂപയാണ് പദ്ധതി നടപ്പാക്കാൻ വേണ്ടത്. അഞ്ചുമാസത്തേക്കുള്ള 8.90 കോടി വനിതാ ശിശുവികസനവകുപ്പ് ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർമാർക്ക് കൈമാറും. സംസ്ഥാനത്തെ 33,115 അങ്കണവാടികളിൽ മൂന്നുമുതൽ ആറുവയസുവരെയുള്ള അഞ്ചുലക്ഷത്തോളം കുട്ടികളുണ്ട്.
മിൽമ യു.എച്ച്.ടി പാലും
പാൽ ലഭ്യമല്ലാത്ത അങ്കണവാടികളിൽ മിൽമയുടെ അൾട്രാ ഹൈ ടെംപറേച്ചർ (യു.എച്ച്.ടി) പാൽ വിതരണം ചെയ്യും. ആധുനിക ടെക്‌നോളജി ഉപയോഗിച്ച് പ്രത്യേക പാക്കറ്റുകളിലാക്കിയ ഈ പാൽ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം. 11 ജില്ലകളിലെ 46 പഞ്ചായത്തുകളിലായി 220 അങ്കണവാടികളിൽ യു.എച്ച്.ടി പാൽ വിതരണം ചെയ്യും. തിരുവനന്തപുരം-16, കൊല്ലം-16, കോട്ടയം-22, ഇടുക്കി- 92, എറണാകുളം- 6, തൃശൂർ- 26, പാലക്കാട്-7, മലപ്പുറം 14, കോഴിക്കോട്-4, വയനാട്-5 , കണ്ണൂർ- 12 എന്നിങ്ങനെയാണിത്.
പദ്ധതി ചെലവ് (2022) - 31.50 കോടി
അങ്കണവാടികളുടെ എണ്ണം -33,115
കുട്ടികളുടെ എണ്ണം- 5 ലക്ഷം
കുട്ടികളുടെ ആരോഗ്യസംരക്ഷണമാണ് ലക്ഷ്യം. ആദ്യ ഗഡു അഞ്ചുമാസത്തേക്കുള്ളതാണ്. പിന്നാലെ ബാക്കി തുകയും നൽകും.
- ജി. പ്രിയങ്ക
ഡയറക്ടർ,വനിതാ ശിശു വികസനവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |